ലോക്‌സഭ തിരഞ്ഞെടുപ്പ്: റാന്‍ഡമൈസേഷന്‍ പൂർത്തിയായി; മെഷീനുകൾ നിയമസഭ മണ്ഡലങ്ങളിലേക്ക്
ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവ ഏതൊക്കെയെന്ന് തീരുമാനിക്കുന്നതിനുള്ള റാന്‍ഡമൈസേഷന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കളക്ടര്‍ അലക്‌സ് വർഗീസിൻ്റെ നേതൃത്വത്തില്‍ നടത്തി. കലക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷനില്‍ മാവേലിക്കര ലോക്സഭ മണ്ഡലം റിട്ടേണിംഗ് ഓഫീസർ കൂടിയായ എ.ഡി.എം. വിനോദ് രാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതനായി.
ഇലക്ഷൻ കമ്മീഷന്റെ ഇഎംഎസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഓരോ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകൾ വിതരണം ചെയ്യുന്നത്. 2,047 കൺട്രോൾ യൂണിറ്റ്, 2,047 ബാലറ്റ് യൂണിറ്റ്, 2,218 വിവിപാറ്റ് എന്നിവയാണ് റാന്‍ഡമൈസേഷന്‍ പൂർത്തിയാക്കി അലോട്ട് ചെയ്തുവെച്ചിട്ടുള്ളത്.
കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ 20 ശതമാനവും വിവിപാറ്റ് 30 ശതമാനവും കൂടുതലായി കരുതിയിട്ടുണ്ട്. റാൻഡമൈസേഷൻ പൂർത്തിയാക്കിയ വോട്ടിംഗ് മെഷീനുകളുടെ വിവരങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും എത്തിച്ചു നൽകി.
സി.പി.ഐ. പ്രതിനിധി ടി.ആര്‍. ബാഹുലേയന്‍, ഐ.എന്‍.സി. പ്രതിനിധി ജി. സഞ്ജീവ് ഭട്ട്, ബി.ജെ.പി. പ്രതിനിധി ആർ. ഉണ്ണികൃഷ്ണൻ, കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി ഷീന്‍ സോളമന്‍, ജെ.ഡി.എസ്. പ്രതിനിധി സുബാഷ് ബാബു, ഐ.യു.എം.എൽ. പ്രതിനിധി എസ്.എ. അബ്ദുൽ സലാം ലബ്ബ, ആര്‍.എസ്.പി. പ്രതിനിധി ആര്‍. ചന്ദ്രന്‍, ആംആദ്മി പ്രതിനിധി അശോക് ജോർജ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, തഹസിൽദാർ എസ്. അൻവർ, തിരഞ്ഞെടുപ്പ് ജൂനിയർ സൂപ്രണ്ട് ടി.എ. ഗ്ലാഡ്‌വിൻ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.