Kannur

ലോക്‌സഭ തിരഞ്ഞെടുപ്പ് :പോളിങിന് ജില്ല സജ്ജം -ജില്ലാ കലക്ടര്‍

ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സുതാര്യവും സുഗമമവുമായി നടത്തുന്നതിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ജില്ലയില്‍ സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍, കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം ഹേമലത,അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിങ്, ചിലവ് നിരീക്ഷക ആരുഷി ശര്‍മ, പൊലീസ് നിരീക്ഷന്‍ സന്തോഷ് സിങ് ഗൗര്‍ എന്നിവര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും മേല്‍നോട്ടവും നിര്‍വഹിക്കുന്നുണ്ട്. ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലായി ആകെ 2116876 പേരാണ് വോട്ടര്‍മാരായുള്ളത്. ഇതില്‍ 1114246 പേര്‍ സ്ത്രീകളും 1002622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്‌ജെന്റേഴ്‌സുമാണ്. 18നും 19നും ഇടയില്‍ പ്രായമുള്ള 55166 പേരും 20നും 29നും ഇടയിലുള്ള 348884 പേരും 30നും 39നും ഇടയില്‍ പ്രായമുള്ള 392017 പേരും 40നും 49നും ഇടയിലുള്ള 447721 പേരും 50 വയസ്സിന് മുകളിലുള്ള 873088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.

ജില്ലയില്‍ 1866 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പയ്യന്നൂര്‍ മണ്ഡലം -181, തളിപ്പറമ്പ് -196, ധര്‍മടം -165, മട്ടന്നൂര്‍ -172, കല്യാശ്ശേരി -170, ഇരിക്കൂര്‍ -184, അഴീക്കോട് -154, കണ്ണൂര്‍ -149, പേരാവൂര്‍ -158, തലശ്ശേരി -165, കൂത്തുപറമ്പ് -172 എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
പോളിങ്ങ് ഡ്യൂട്ടിക്കായി റിസര്‍വ്വ് ഉള്‍പ്പെടെ 8972 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഒരു പോളിങ്ങ് ബൂത്തില്‍ ഒരുപ്രിസൈഡിങ്ങ് ഓഫീസറും മൂന്ന് പോളിങ്ങ് ഓഫീസര്‍മാരുമാണ് ഉണ്ടാവുക. റിസര്‍വ് ഉള്‍പ്പെടെ ജില്ലയില്‍ 283 മൈക്രോ ഒബ്സര്‍വര്‍മാരാണ് ഉള്ളത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ മാത്രമായി 151 മൈക്രോ ഒബ്സര്‍വര്‍മാരുണ്ട്. ഇവര്‍ക്കെല്ലാം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തിന്റെ തുടര്‍ച്ചയായി പരീക്ഷയും നടത്തി.

അവശ്യ സര്‍വീസ് വോട്ടിംഗിനായി റിസര്‍വ് ഉള്‍പ്പെടെ 48 ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ റിസര്‍വ് ഉള്‍പ്പെടെ 55 പേരെയും ആര്‍.ഒ വോട്ടര്‍ ഫെസിലിറ്റി സെന്ററില്‍ 45 പേരെയുമാണ് നിയോഗിച്ചത്. വീട്ടിലെ വോട്ടിംഗിനായി 28 ടീമുകളിലായി 140 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. കലക്ടറേറ്റിലെ വെബ്കാസ്റ്റിംഗ് നിരീക്ഷണത്തിനായി 120 മോണിറ്ററിംഗ് സ്റ്റാഫിനെയും 15 ടെക്നിക്കല്‍ സ്റ്റാഫിനെയും നിയമിച്ചിരുന്നു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ 22 എം സി സി സ്‌ക്വാഡുകളും രണ്ട് ജില്ലാതല ടീമുമാണ് പ്രവര്‍ത്തിക്കുന്നത്. അവയിലാകെ 162 പേരാണ് ഉള്ളത്.
ചെലവ് നിരീക്ഷണത്തിനായി ജില്ലയില്‍ 13 അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഓഫീസര്‍മാരാണ് ഉള്ളത്. അക്കൗണ്ടിംഗ് ടീമില്‍ 24 പേരും ഫ്ളയിങ് സ്‌ക്വാഡില്‍ 165 പേരും സ്റ്റാറ്റിക് സര്‍വ്വലയന്‍സ് ടീമില്‍ 495 പേരും വീഡിയോ സര്‍വ്വലയന്‍സ് ടീമില്‍ 33 പേരും വീഡിയോ വ്യൂയിങ് ടീമില്‍ 22 പേരുമാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലാകെ തിരഞ്ഞെടുപ്പിന്റെ പോളിങ് ഉള്‍പ്പടെയുള്ള വിവിധ ജോലികള്‍ക്കായി 10611 ജീവനക്കാരെയാണ് നിയോഗിച്ചത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍

ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലെ 1866 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2371 ബാലറ്റ് യൂണിറ്റ്, 2358 കണ്‍ട്രോള്‍ യൂണിറ്റ്, 2544 വി വി പാറ്റ് എന്നിവയാണ് വിതരണം ചെയ്തത്. ബൂത്തുകളിലേക്കാവശ്യമായ ബാലറ്റ് യൂണിറ്റിന്റെ എണ്ണത്തിന്റെ 25 ശതമാനവും കണ്‍ട്രോള്‍ യൂണിറ്റിന്റെ എണ്ണത്തിന്റെ 20 ശതമാനവും വിവി പാറ്റ് യന്ത്രങ്ങളുടെ 30 ശതമാനവും അധികം യന്ത്രങ്ങളാണ് ഓരോ മണ്ഡലങ്ങളിലേക്കും നല്‍കിയത്. ഇ വി എം കമ്മീഷനിംഗ് സമയത്ത് റിസര്‍വില്‍ നിന്നും പകരമായി എടുത്ത യന്ത്രങ്ങള്‍ക്ക് ആനുപാതികമായി 142 ബാലറ്റ് യൂണിറ്റ്, 74 കണ്‍ട്രോള്‍ യൂണിറ്റ്, 73 വി വി പാറ്റ് എന്നിവ സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ ചെയ്ത് വിതരണം നടത്തി.
തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും അനുബന്ധ മെറ്റീരിയലുകളും നിയമസഭാ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളില്‍ എത്തിച്ചിട്ടുണ്ട്. 25ന് 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും.

പോളിങ്ങ് സാമഗ്രികളുടെ വിതരണം 11 കേന്ദ്രങ്ങളില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വിതരണം ഏപ്രില്‍ 25ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 11 നിയമസഭാ മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പോളിങ്ങ് സംഘങ്ങള്‍ക്ക് കൈമാറും. 25ന് വൈകിട്ടോടെ പോളിങ്ങ് സംഘങ്ങള്‍ അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ബൂത്തുകളില്‍ എത്തും. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പയ്യന്നൂര്‍ എ കെ എ എസ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി വി എച്ച് എസ് എസ്, ഇരിക്കൂര്‍ മണ്ഡലത്തില്‍ കുറുമാത്തൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, അഴീക്കോട് മണ്ഡലത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ധര്‍മ്മടം മണ്ഡലത്തില്‍ തോട്ടട എസ് എന്‍ ട്രസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍ മണ്ഡലത്തില്‍ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പേരാവൂര്‍ മണ്ഡലത്തില്‍ തുണ്ടിയില്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍, വടകര ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശ്ശേരി നിയോജക മണ്ഡലത്തിലെ ഗവ.ബ്രണ്ണന്‍ കോളേജ്, കൂത്തുപറമ്പ് മണ്ഡലത്തില്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് പൂര്‍ത്തിയായതിനു ശേഷം ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളും വിവിപാറ്റ് വോട്ടിങ്ങ് യന്ത്രങ്ങളും ഈ കേന്ദ്രങ്ങളില്‍ തന്നെ സ്വീകരിക്കും. അവിടെ നിന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും.

ബൂത്തിലെ സജ്ജീകരണങ്ങള്‍

വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും തടസ്സ രഹിതമായും വോട്ട് ചെയ്യാനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. പോളിങ് സ്റ്റേഷനുകള്‍ എല്ലാം കെട്ടിടങ്ങളുടെ താഴത്തെ നിലകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനികളില്‍ പോളിങ് ബൂത്തിന്റെ വിവിരങ്ങള്‍, പോളിങ് ഏരിയ, സ്ഥാനാര്‍ഥി പട്ടിക, റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍, ബി എല്‍ ഒ എന്നിവരുടെ പേര് വിവരങ്ങള്‍, മറ്റ് വോട്ടര്‍ ഫെസിലിറ്റേഷന്‍ പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കും. മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും വൈദ്യുതി, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഉണ്ടാകും. തണല്‍, വരാന്ത സൗകര്യം എന്നിവ ഇല്ലാത്ത സ്ഥലങ്ങളില്‍ പന്തല്‍ ഒരുക്കും.

ഭിന്നശേഷി സൗഹൃദം

തിരഞ്ഞെടുപ്പ് പൂര്‍ണമായും ഭിന്നശേഷി വയോജന സൗഹൃദമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സഞ്ചരിക്കാന്‍ പരസഹായം ആവശ്യമുള്ള 85 വയസ്സ് കഴിഞ്ഞ മുതിര്‍ന്നപൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ പോളിങ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് എസ്പിസി, എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. അന്ധരും കാഴ്ച പരിമിതരുമായവര്‍ക്ക് സ്വന്തമായി വോട്ട് ചെയ്യുന്നതിന് ബ്രയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ വി എം, വി വി പാറ്റ് വോട്ടിംഗ് യന്ത്രം ബൂത്തുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകും. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കും. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമെങ്കില്‍ വാഹനസൗകര്യവും വീല്‍ ചെയറുകളും ലഭ്യമാക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍ വരുന്ന ഘട്ടത്തില്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ മുഖാന്തിരം മെഡിക്കല്‍ കിറ്റുകള്‍, ആംബുലന്‍സ് സൗകര്യം തുടങ്ങിയവ ലഭ്യമാക്കും. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ചാണ് പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

ക്രിട്ടിക്കല്‍ ബൂത്തുകള്‍ 418

ജില്ലയിലാകെ 418 ക്രിട്ടിക്കല്‍ പോളിങ് സ്‌റ്റേഷനുകളാണുള്ളത്. ഇതില്‍ 121 എണ്ണം വള്‍ണറബിള്‍ പോളിങ്ങ് സ്‌റ്റേഷനുകളാണ്.ഇവിടങ്ങളില്‍ അധിക സുരക്ഷയും മൈക്രോ ഒബ്സര്‍വര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തും. റൂറല്‍ ജില്ലയില്‍ 12 ഉം സിറ്റിയില്‍ ഒമ്പതുമായി ആകെ ജില്ലയില്‍ 21 കമ്പനി കേന്ദ്ര സായുധ പൊലീസ് സേന തിരഞ്ഞെടുപ്പ് സുരക്ഷക്കായി എത്തിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഇവരുടെ സാന്നിധ്യമുണ്ടാവും. ഇതിനുപുറമേ കേരള പൊലീസും തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രംഗത്തുണ്ടാകും.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.
അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും.

മുഴുവന്‍ ബൂത്തിലും വെബ്കാസ്റ്റിങ്

1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇന്റര്‍നെറ്റ് സഹായത്തോടെ ശബ്ദം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന ഫോര്‍ ജി ക്യാമറകളാണ് സ്ഥാപിക്കുക. പകര്‍ത്തുന്ന ദൃശ്യങ്ങള്‍ സെര്‍വ്വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ഓഫാക്കാന്‍ ആകാത്ത വിധം സീല്‍ ചെയ്യുന്ന ക്യാമറ കേടുപാട് വരുത്തിയാലും അതുവരെയുള്ള ദൃശ്യങ്ങള്‍ സുരക്ഷിതമായിരിക്കും. പ്രശ്നസാധ്യത ബൂത്തുകളില്‍ അകത്തും പുറത്തുമായി രണ്ടു ക്യാമറയും മറ്റിടങ്ങളില്‍ ഒന്നു വീതവുമാണ് സ്ഥാപിക്കുക. കലക്ടറേറ്റില്‍ സജ്ജമാക്കിയ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്നുണ്ട്. സമാധാനപരമായും നിഷ്പക്ഷവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനാണ് ഈ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

വോട്ടിങ്ങ് കേന്ദ്രങ്ങളില്‍ മെഡിക്കല്‍ സേവനവും

ചൂട് കൂടിയ സാഹചര്യമായതിനാല്‍ വോട്ടിങ്ങ് കേന്ദ്രങ്ങളിലെത്തുന്ന എല്ലാവര്‍ക്കും മെഡിക്കല്‍ സേവനം ഉറപ്പാക്കും. ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ ശുശ്രൂഷ ആവശ്യമായി വന്നാല്‍ ഉടന്‍ മൊബൈല്‍ മെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കും. പിഎച്ച് സി തലങ്ങളില്‍ ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും. സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ നല്‍കും. ആംബുലന്‍സ് സേവനവും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഉറപ്പാക്കും.

ഹോം വോട്ടിങ്ങ:് 10565 പേര്‍ വോട്ട് ചെയ്തു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഹേം വോട്ടിങ്ങിന് അര്‍ഹരായ 10960ല്‍ 10565 പേരും വോട്ട് രേഖപ്പെടുത്തി. 85 വയസിന് മുകളില്‍ പ്രായമുള്ള 8074 പേരും 2491 ഭിന്നശേഷിക്കാരുമാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലായി സമ്മതിദാന അവകാശം വിനിയോഗിച്ചത്. 395 പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ ബാക്കിയായത്.
വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കാന്‍ 85+ വിഭാഗത്തില്‍ അര്‍ഹരായ 8434 പേരില്‍ 95.7 ശതമാനം പേരും വോട്ട് ചെയ്തപ്പോള്‍ 360 പേര്‍ ബാക്കിയായി. 2526 ഭിന്നശേഷിക്കാരില്‍ 98.6 ശതമാനം പേരും വോട്ടു ചെയ്തു. ഇതില്‍ 35 പേര്‍ മാത്രമാണ് ബാക്കി. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍ തപാല്‍ വോട്ടിന് അപേക്ഷിച്ച 2212 പേരില്‍ 1956 പേരും വോട്ട് ചെയ്തതോടെ പോളിങ്ങ് ശതമാനം 98.6ആയി. 256 പേരാണ് ഇതില്‍ ബാക്കിയുള്ളത്.

മാതൃകാ പെരുമാറ്റചട്ട ലംഘനം, ചെലവുകണക്കുകള്‍ എന്നിവ നിരീക്ഷിക്കാന്‍ ജില്ലയില്‍ 66 സ്‌ക്വാഡുകളാണ് രംഗത്തുള്ളത്. ഇതുവരെ 58760 അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്ലിന് കീഴിലുള്ള സ്‌ക്വാഡുകള്‍ ഇതുവരെ 20.5 ലക്ഷം രൂപയും 29 ലിറ്റര്‍ മദ്യവും 23 മൊബൈല്‍ ഫോണുകളും മൂന്ന് പാക്കറ്റ് ഗുഡ്കയും പിടികൂടിയിട്ടുണ്ട്. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് ഇത്തവണവയും തെരഞ്ഞെടുപ്പ് നടത്തുന്നത്. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമിനും കൗണ്ടിങ്ങ് സെന്ററിനുമായി ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സെന്ററാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

പോളിങ് ക്രമക്കേട് തടയാന്‍ കര്‍ശന നടപടി

പോളിങ്ങ് ബൂത്തുകളില്‍ ക്രമക്കേട് ഉണ്ടാകുന്നത് തടയാന്‍ ജില്ലയിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തില്‍ ആള്‍മാറാട്ടമോ മറ്റ് ക്രമക്കേടോ ഉണ്ടായാല്‍ കര്‍ശന നടപടി കൈക്കൊള്ളും. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കണ്‍ട്രോള്‍ റൂമില്‍ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികള്‍ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിങ്ങിന്റെ ദൃശ്യങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ കഴിയും.

അന്ധത മൂലം ബാലറ്റ് യൂനിറ്റില്‍ പതിപ്പിച്ച ചിഹ്നങ്ങള്‍ കാണാന്‍ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റില്‍ വിരല്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടര്‍ക്ക് സഹായിയുടെ സേവനം അനുവദിക്കും. വോട്ടറുടെ ഇടത് ചൂണ്ടുവിരലിലും സഹായിയുടെ വലതു ചൂണ്ടുവിരലിലുമാണ് മഷി പുരട്ടുക.

1961-ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം
(AVSC / AVPD വീട്ട് വോട്ടിങ്ങില്‍ )
പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം, വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായിവോട്ടറായി പ്രവര്‍ത്തിക്കാം.
എന്നാല്‍, ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ വോട്ടര്‍മാരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, ആ വോട്ടറെ പ്രതിനിധീകരിച്ച് താന്‍ രേഖപ്പെടുത്തിയ വോട്ട് രഹസ്യമായി സൂക്ഷിക്കുമെന്നും പ്രഖ്യാപിക്കേണ്ടതുണ്ട്.
പ്രിസൈഡിംഗ് ഓഫീസര്‍ ഇത്തരത്തിലുള്ള എല്ലാ വോട്ടുകളുടെയും വിവരങ്ങള്‍ ഫോം 14-എ യില്‍ സൂക്ഷിക്കേണ്ടതാണ്.നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ഇ വി എം വോട്ടെടുപ്പിന്റെ കാര്യത്തില്‍ ചട്ടം 49 N പ്രകാരമാണ് സഹായി വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക.

വോട്ടിംഗിന്റെ രഹസ്യ സ്വഭാവം പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 128 പ്രകാരം ഒരു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനോ എണ്ണുന്നതിനോ ബന്ധപ്പെട്ട ഏതെങ്കിലും ചുമതല നിര്‍വഹിക്കുന്ന ഓരോ ഉദ്യോഗസ്ഥനും ഏജന്റും അല്ലെങ്കില്‍ മറ്റ് വ്യക്തികളും വോട്ടിംഗിന്റെ രഹസ്യം പരിപാലിക്കുകയും പരിപാലിക്കാന്‍ സഹായിക്കുകയും ചെയ്യണം. അത്തരം രഹസ്യസ്വഭാവം ലംഘിക്കുന്നതായ സാഹചര്യത്തില്‍ ആ വ്യക്തിക്ക് മൂന്ന് മാസം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.

എ എസ് ഡി വോട്ടര്‍:

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബി എല്‍ ഒ മുഖേന വോട്ടര്‍മാര്‍ക്ക് വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം ചെയ്യുകയും സ്ലിപ്പുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്തവരെ ഉള്‍പ്പെടുത്തി എ എസ് ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരിച്ചവര്‍) ലിസ്റ്റ് ബിഎല്‍ഒമാര്‍ തയ്യാറാക്കുകയും ചെയ്യും. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കുന്നതാണ്.

വോട്ടെടുപ്പ് സമയത്ത് ആള്‍മാറാട്ടം തടയുന്നതിന്, എ എസ് ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ കാര്യത്തില്‍ താഴെപ്പറയുന്ന പ്രത്യേക നടപടികള്‍ പാലിക്കേണ്ടതാണ്:
-വോട്ടെടുപ്പ് ദിവസം, അത്തരം ഒരു ലിസ്റ്റില്‍ പേര് വരുന്ന ഓരോ ഇലക്ടറും അവരുടെ തിരിച്ചറിയലിനായി എപിക് അല്ലെങ്കില്‍ കമ്മീഷന്‍ അനുവദിക്കുന്ന ഏതെങ്കിലും ഇതര ഫോട്ടോ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.

-പ്രിസൈഡിംഗ് ഓഫീസര്‍ തിരിച്ചറിയല്‍ രേഖ വ്യക്തിപരമായി പരിശോധിക്കേണ്ടതാണ്,

-കൂടാതെ ഫോറം 17 എ യിലെ വോട്ടര്‍മാരുടെ രജിസ്റ്ററില്‍ ബന്ധപ്പെട്ട പോളിംഗ് ഓഫീസര്‍ എഎസ് ഡി എന്ന് രേഖപ്പെടുത്തും.
-വോട്ടര്‍മാരുടെ രജിസ്റ്ററില്‍ (ഫോം 17 എ) ഒപ്പിന് പുറമെ അത്തരം ഇലക്ടര്‍മാരുടെ ചുണ്ടൊപ്പും വാങ്ങും.
-ASD ഇലക്ടര്‍മാരില്‍ നിന്നും നിശ്ചിത ഫോറത്തില്‍ ഡിക്ലറേഷന്‍ വാങ്ങും.

-ASD മോണിറ്റര്‍ മൊബൈല്‍ ആപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍ ടിയാളുടെ ഫോട്ടോ എടുക്കുകയും പാര്‍ട്ട് നമ്പര്‍ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്യും.

ജില്ലാ തല വിഎഫ്‌സി യില്‍ ഇതുവരെ 3276 പേര്‍ പോസ്റ്റല്‍ വോട്ട് ചെയ്തു

കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ തല വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഇതുവരെ പോസ്റ്റല്‍ വോട്ട് ചെയ്തത് 3276 തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍. 4904 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ്റാണ് ജില്ലാ തല വി എഫ് സിയില്‍ ലഭ്യമായിരുന്നത്. ബാക്കിയുള്ളത് 1628 പോസ്റ്റല്‍ ബാലറ്റുകളാണ്. വ്യാഴാഴ്ചയും ജില്ലാ തല വി എഫ് സിയില്‍ ബാക്കി ഉള്ളവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.
 

\തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശപ്രകാരം ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിയിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനാണ് ജില്ലാ തല വിഎഫ്‌സി ആരംഭിച്ചത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ രേഖയുമായി എത്തി വോട്ട് രേഖപ്പെടുത്താം.

വി എഫ് സിയില്‍ ആര്‍ക്കൊക്കെ വോട്ടു ചെയ്യാം

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍, ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍, വരണാധികാരിയുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും ഓഫീസുകളില്‍ നിയോഗിക്കപ്പെട്ടവര്‍ തുടങ്ങിയവരില്‍ ഫോറം 12 മുഖേന പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് ഈ അവസരം.

തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ച വി എഫ് സിയിലും ജില്ലാതല വി എഫ് സിയിലും വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് വോട്ടിങ് മെഷനികളുടെയും അനുബന്ധ സാമഗ്രികള ളുടെയും വിതരണ കേന്ദ്രത്തില്‍ വ്യാഴാഴ്ച വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.

പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തീകരിക്കപ്പെട്ടവര്‍ക്കു മാത്രമേ വിഎഫ്‌സിയില്‍ വോട്ടു ചെയ്യാന്‍ സാധിക്കൂ. (ഫോറം.12 ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വരണാധികാരി പരിശോധിച്ച് അംഗീകരിച്ച് മാര്‍ക്ഡ് കോപ്പിയില്‍ പി ബി മാര്‍ക്ക് ചെയ്ത്, ബാലറ്റ് പേപ്പര്‍ അനുവദിക്കപ്പെട്ടവര്‍ മാത്രം)

നിലവില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചവര്‍ക്ക് എസ്എംഎസ് വഴി വിവരം അറിയിക്കുന്നതും കൂടാതെ https://kannur.nic.in/en/vfc/ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതുമാണ്. പോസ്റ്റല്‍ ബാലറ്റ് ലഭ്യമാകുന്ന മുറക്ക് എല്ലാ ദിവസവും രാവിലെ 11 മണിക്കും, വൈകിട്ട് 7 മണിക്കും പ്രസ്തുത വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close