സർക്കാർ സാധാരണക്കാരന്റെ മുഖവും മനസ്സുമാണ്: മന്ത്രി പി പ്രസാദ്
സാധാരണക്കാരന്റെ ആവശ്യങ്ങൾ നിറവേറ്റി അവരുടെ മുഖവും മനസ്സുമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരന്റെ ഇച്ഛയെ പ്രതിഫലിപ്പിക്കുകയാണ് ജനാധിപത്യം കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ഒളകര ആദിവാസി ഊര് മൂപ്പത്തി മാധവി നവകേരള സദസ്സിന്റെ പ്രഭാത വേദിയിൽ അതിഥിയായെത്തിയത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു.
നവകേരള സദസ്സ് ആൾക്കൂട്ടം കൊണ്ട് ആവേശഭരിതമാവുകയാണ്. ബഹിഷ്കരിക്കാൻ പ്രതിപക്ഷം പറഞ്ഞപ്പോൾ സ്വീകരിക്കുമെന്ന മറുപടിയാണ് നവകേരള സദസ്സിലൂടെ ജനങ്ങൾ നൽകുന്നത്. നവകേരളത്തിലേക്ക് എങ്ങനെ കടന്നു ചെല്ലണമെന്ന തീരുമാനങ്ങളാണ് ഈ സദസ്സ് മുന്നോട്ട് വയ്ക്കുന്നത്. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴിൽ രഹിതരില്ലാത്ത കേരളമാണ് നവകേരളത്തിലൂടെ പടുത്തുയർത്തുക.
കേന്ദ്രം പട്ടിണിയെ മറിച്ചു പിടിക്കുമ്പോൾ കേരളം പട്ടിണിയെ മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി 2025 നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന സർക്കാരിനെയാണ്. ഈ കാഴ്ചപ്പാടോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.