Thiruvananthapuram

കാഴ്ചയുടെ മഹോത്സവമൊരുക്കി കേരളീയം കലാവിരുന്ന്

**ശോഭന, കെ.എസ്. ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, എം. ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, സിത്താര, സ്റ്റീഫന്‍ ദേവസി  തുടങ്ങി വമ്പന്‍ നിര
**നവംബര്‍ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം

കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂര്‍ണകലാവിരുന്ന്്. നവംബര്‍ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി ‘സ്വാതി ഹൃദയ’ത്തോടെ തുടങ്ങുന്ന കേരളീയത്തിന്റെ സാംസ്‌കാരിക പരിപാടികള്‍ നവംബര്‍ ഏഴിനു വൈകിട്ട് എം. ജയചന്ദ്രന്‍, ശങ്കര്‍ മഹാദേവന്‍, കാര്‍ത്തിക്, സിത്താര, റിമി ടോമി, ഹരിശങ്കര്‍ എന്നിവര്‍ ഒന്നിക്കുന്ന മ്യൂസിക്കല്‍ മെഗാ ഷോ ‘ജയ’ത്തോടെ പൂര്‍ത്തിയാകും. കേരളീയത്തിന്റെ മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് രണ്ടുപരിപാടികളും നടക്കുക.

കെ.എസ്. ചിത്രയുടെ ഗാനമേള, പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും മേള പ്രമാണി  മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ഒന്നിക്കുന്ന മ്യൂസിക്കല്‍ ഷോ, ലക്ഷ്മി ഗോപാലസ്വാമി, രാജശ്രീ വാര്യര്‍, ജയപ്രഭാ മേനോന്‍, ഡോ. നീന പ്രസാദ്, പാരീസ് ലക്ഷ്മീ, രൂപാ രവീന്ദ്രന്‍ തുടങ്ങിയവരുടെ നൃത്താവതരണം കേരളീയം കലാസന്ധ്യകള്‍ക്ക് ഹരം പകരും.

ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്. പ്രദീപും നടനും എം.എല്‍.എയുമായ മുകേഷും ഒന്നിച്ചവതരിപ്പിക്കുന്ന ദൃശ്യസംഗീത അവതരണം ”കേരളപ്പെരുമ’, മുരുകന്‍ കാട്ടാക്കടയുടെ നേതൃത്വത്തില്‍ മെഗാ കവിതാ ഷോ, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ നാനൂറോളം കലാകാരന്മാര്‍ അണിനിരക്കുന്ന പരമ്പരാഗത കലാമേള ‘നാട്ടറിവുകള്‍’, ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിക്കുന്ന എംപവര്‍ വിത്ത് ലവ്, മള്‍ട്ടിമീഡിയ വിര്‍ച്വല്‍ റിയാലിറ്റി ഷോ ‘മലയാളപ്പുഴ’, മുപ്പതില്‍പ്പരം നര്‍ത്തകര്‍ പങ്കെടുക്കുന്ന ‘കാവ്യ കേരളം’ , ആയിരത്തോളം കലാലയ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന ദൃശ്യസമസ്യ ‘വിജ്ഞാന കേരളം: വിജയ കേരളം’, അലോഷി ആദംസും ആവണി മല്‍ഹാറും ചേര്‍ന്നൊരുക്കുന്ന മെഹ്ഫില്‍ എന്നീ കലാപരിപാടികളും നവംബര്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ അരങ്ങേറും. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ‘കേരളീയത്തില്‍’ മുന്നൂറോളം കലാപരിപാടികളിലായി 4100 കലാകാരന്മാര്‍ വേദിയിലെത്തും.

സെന്‍ട്രല്‍ സ്റ്റേഡിയം, നിശാഗന്ധി ഓഡിറ്റോറിയം, ടാഗോര്‍ തിയേറ്റര്‍, പുത്തരിക്കണ്ടം മൈതാനം എന്നീ നാലു പ്രധാനവേദികളിലാണ് പ്രധാനകലാപരിപാടികള്‍ നടക്കുക. രണ്ടു നാടക വേദികള്‍, 12 ചെറിയ വേദികള്‍, 11 തെരുവ് വേദികള്‍, സാല്‍വേഷന്‍ ആര്‍മി ഗ്രാണ്ട് എന്നിങ്ങനെ 30 വേദികളിലായിരിക്കും കലാപരിപാടികള്‍ അരങ്ങേറുക.

സെനറ്റ് ഹാളില്‍ പ്രൊഫഷണല്‍, അമച്വര്‍ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും. വിവേകാനന്ദ പാര്‍ക്ക്, കെല്‍ട്രോണ്‍ കോമ്പൗണ്ട്, ടാഗോര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ഭാരത് ഭവന്റെ എ.സി ഹാള്‍, വിമന്‍സ് കോളജ് ഓഡിറ്റോറിയം, ബാലഭവന്‍, പഞ്ചായത്ത് അസോസിയേഷന്‍ ഓഡിറ്റോറിയം, സൂര്യകാന്തി, മ്യൂസിയം റേഡിയോ പാര്‍ക്ക്, യൂണിവേഴ്സിറ്റി കോളേജ് പരിസരം, എസ്.എം.വി സ്‌കൂള്‍, ഗാന്ധി പാര്‍ക്ക് എന്നിവയാണ് ചെറിയ വേദികള്‍. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഏഴുദിവസവും മറ്റു വേദികളില്‍ നവംബര്‍ 1 മുതല്‍ 6 വരെയും ആയിരിക്കും കലാപരിപാടികള്‍ നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close