Ernakulam

സാങ്കേതിക വളർച്ച സമൂഹത്തിന്റെ  മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുക ലക്ഷ്യം: മുഖ്യമന്ത്രി 

സാങ്കേതികവിദ്യാ രംഗത്തെ വളർച്ചയെ സമൂഹത്തിന്റെ നാനാമേഖലകളുടെ മുന്നേറ്റത്തിന് ഉപയോഗിക്കുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് തന്നെ ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നത്. നൂതന സാങ്കേതികവിദ്യാ രംഗത്ത് എന്നും രാജ്യത്തിന് വഴികാട്ടിയ നാടാണ് കേരളം.

സാങ്കേതികവിദ്യയുടെ വളർച്ച സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തുകയാണ് സർക്കാർ.
നമ്മുടെ വിദ്യാഭ്യാസ മേഖല ഇതിന്റെ ഉത്തമ ഉദാഹരണമാണ്. 45,000 ത്തോളം ക്ലാസ്മുറികളാണ് ഹൈടെക്കായി മാറിയത്. നമ്മുടെ ഓൺലൈൻ വിദ്യാഭ്യാസ മാതൃക ലോകശ്രദ്ധയിലേക്ക് എത്തി.

ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ-ഫോൺ പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്. ഇതിനെല്ലാം പുറമെ 900ത്തോളം സേവനങ്ങൾ ഓൺലൈനാക്കിയതും എം-സേവനം എന്ന പേരിൽ പ്രത്യേക ആപ്പ് പുറത്തിറക്കിയതുമെല്ലാം സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റത്തെ ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിൽ നമുക്ക് നല്ലരീതിയിൽ കഴിഞ്ഞു എന്ന്  തെളിയിക്കുന്നു. ആ നിരയിലെ
 മറ്റൊരു മുൻകൈയാണ് കെ-സ്മാർട്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കുന്ന ജനന – മരണ രജിസ്‌ട്രേഷൻ, നിർമ്മാണ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾ ഇനി ഓൺലൈനായി ലഭ്യമാകും. അതിനുള്ള സുഗമവും സുതാര്യവുമായ മാർഗ്ഗമാണ് കെ-സ്മാർട്ട്. ഇപ്പോൾ വിവിധ പോർട്ടലുകൾ വഴിയും ആപ്പുകൾ വഴിയും ലഭിക്കുന്ന സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങളുടെ കാര്യത്തിൽ   പ്രവാസികൾ വലിയ പ്രശ്നങ്ങൾ നേരിടുന്നു. 40 ലക്ഷത്തോളം മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഏതെങ്കിലും സേവനം ലഭ്യമാക്കണമെങ്കിൽ നാട്ടിലേക്ക് വന്നു പ്രശ്നങ്ങൾ നേരിട്ടവതരിപ്പിച്ച് പരിഹാരം കണ്ട് മടങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇതിന് മാറ്റമുണ്ടാ ഒന്ന ഇടപെടലാണ്  കെ-സ്മാർട്ട്. 

അഴിമതി കുറഞ്ഞാൽ പോര, ഇല്ലാതാവണം. അഴിമതി നടത്തൽ അവകാശമായി കാണുന്നവരുണ്ട്.
ചെയ്ത ജോലിക്ക് ശമ്പളം വാങ്ങലാണ് അവകാശം.  ജനങ്ങളെ സേവിക്കലാണ് പ്രധാനം. ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ സേവനങ്ങൾ ലഭ്യമാക്കണം. അപേക്ഷയുടെ ഭാഗമായി പരിഹരിക്കേണ്ട കാര്യങ്ങൾ ഒറ്റത്തവണ തന്നെ  പറയാനാകണം. അപേക്ഷകർ അനാവശ്യമായി പിഡിപ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടാവരുത്. പുതിയ സംവിധാനത്തോടെ ഇതിനൊക്കെ വലിയ തോതിൽ പരിഹാരമാകും.

അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യാ നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യകളും അവയിൽ അധിഷ്ഠിതമായ സേവനങ്ങളും സമൂഹത്തിനാകെ പ്രയോജനപ്പെടണമെങ്കിൽ സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കണം. ഇതിനായി
കെ-ഫോൺ പദ്ധതി, പൊതുസ്ഥലങ്ങളിൽ വൈഫൈ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ-ഫൈ പദ്ധതി തുടങ്ങിയവ നടപ്പാക്കിവരികയാണ്. നിലവിൽ 2,000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകൾ തയ്യാറായിക്കഴിഞ്ഞു.  ഇന്റർനെറ്റ് എന്ന ജനങ്ങളുടെ അവകാശം ഉറപ്പുവരുത്താൻ പല തലങ്ങളിലുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. ഇതിനുപുറമെ 2,000 ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഒരുങ്ങുകയാണ്. ഇന്റർനെറ്റ് കണക്ടിവിറ്റി ഒരുക്കാനായി ബന്ധപ്പെട്ട ഈ അടിസ്ഥാനസൗകര്യ വികസന പദ്ധതികളെല്ലാം തന്നെ കെ-സ്മാർട്ട് പോലെയുള്ള സംവിധാനങ്ങൾ ജനങ്ങൾക്കു പ്രാപ്യമാക്കാനും സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉപകരിക്കും.

സേവനങ്ങൾ കൃത്യമായി ലഭ്യമാക്കണമെങ്കിൽ ഓഫീസ് പ്രവർത്തന സംവിധാനങ്ങളെയും സാങ്കേതികവിദ്യക്കനുസരിച്ച് നവീകരിക്കണം.

അതിന്റെ ഭാഗമായാണ് സർക്കാർ ഓഫീസുകൾക്കുള്ളിലെ ഫയൽ നീക്കം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോട ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയത്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും സബ് കളക്ടറേറ്റുകളിലും കമ്മീഷണറേറ്റുകളിലും ഡയറക്ടറേറ്റുകളിലും മറ്റും ഇ-ഓഫീസ് സംവിധാനം നിലവിൽ വന്നു കഴിഞ്ഞു. താലൂക്ക് തലത്തിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വർഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പാക്കി. 250 സേവനങ്ങളാണ് ഇതുവഴി ഓൺലൈനായി ലഭിക്കുക. ഫയലിന്റെ സ്ഥിതി അപ്പപ്പോൾ ഓൺലൈനായി അറിയാൻ കഴിയും. ഓരോ അപേക്ഷയോടുമൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയെന്നും മനസ്സിലാക്കാൻ കഴിയും. ഒരു കൊല്ലം കൊണ്ടുതന്നെ ഒരു കോടിയോളം ഫയലുകളിൽ തീർപ്പു കൽപ്പിക്കാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ട്. കേരള സ്‌പെഷ്യൽ ഡേറ്റാ ഇൻഫ്രാസ്ട്രക്ച്ചർ മുഖേന കേരള ജിയോ പോർട്ടൽ 2 ആരംഭിച്ചിട്ടുണ്ട്. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂർത്തിയാക്കിയിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പോലെതന്നെ ജനങ്ങളുമായി നേരിട്ടിടപെടുന്ന വകുപ്പുകളുടെ കാര്യത്തിലും സവിശേഷമായ ശ്രദ്ധയാണ് സംസ്ഥാന സർക്കാർ പുലർത്തുന്നത്. റവന്യൂ വകുപ്പിന്റെ കാര്യത്തിൽ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയാണ്. റീ-സർവ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റൽ റീ-സർവ്വേ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഒരാൾക്ക് ഒരു തണ്ടപ്പേർ ലഭ്യമാക്കുന്ന യുണീക്ക് തണ്ടപ്പേർ പദ്ധതിയും നടപ്പാക്കിവരികയാണ്.

ആരോഗ്യരംഗത്ത് ഇ-ഗവേർണൻസിന്റെ ഭാഗമായി ഒരാൾക്ക് ഒരു ഹെൽത്ത് കാർഡ്, ഓൺലൈൻ അപ്പോയ്ന്റ്‌മെന്റ്, ടെലി മെഡിസിൻ സംവിധാനം എന്നിവ ഇ-ഹെൽത്ത് മുഖേന നടപ്പാക്കുന്നു. 509 ആശുപത്രികളിൽ ഇത് നിലവിൽ വന്നു. ശേഷിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ലഭ്യമാക്കും.

 ഇന്റർനെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാൻ  പൊതുജനങ്ങളെ പ്രാപ്തരാക്കിയാൽ മാത്രമേ ഇത്തരം പദ്ധതികളുടെ ഗുണഫലങ്ങൾ പൂർണ്ണമായും എല്ലാവരിലേക്കും എത്തിച്ചേരുകയുള്ളൂ. അതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതി നടപ്പാക്കി വരികയാണ്.

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം കൈവരിക്കുന്നതോടെ കെ-സ്മാർട്ട് പോലെയുള്ള പദ്ധതികൾ  പ്രയോജനപ്പെടുത്താൻ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close