National News

പ്രധാനമന്ത്രി ഡൽഹി കരിയപ്പ പരേഡ് മൈതാനത്ത് എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു


“എൻസിസി ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന ആശയം ഉയർത്തിപ്പിടിക്കുന്നു”

“കർത്തവ്യപഥത്തിലെ 75-ാം റിപ്പബ്ലിക് ദിന പരേഡ് ‘നാരീശക്തി’ക്കായി സമർപ്പിച്ചു”

“ഇന്ത്യയുടെ ‘നാരീശക്തി’ എല്ലാ മേഖലയിലും കഴിവു തെളിയിക്കുന്നത് എങ്ങനെയെന്നു ലോകം ഉറ്റുനോക്കുകയാണ്.”

“മുമ്പു പ്രവേശനം വിലക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്ത മേഖലകളിൽ പെൺമക്കൾക്കാ‌യ‌ി നാം അവസരങ്ങൾ തുറന്നുകൊടുത്തു”

“ഇന്ന്, സ്റ്റാർട്ടപ്പുകളോ സ്വയംസഹായസംഘങ്ങളോ ഏതുമാകട്ടെ, ഈ മേഖലകളിലെല്ലാം സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിക്കുന്നു”

“ആൺമക്കളുടെയും പെൺമക്കളുടെയും കഴിവുകൾക്കു രാജ്യം തുല്യ അവസരം നൽകുമ്പോൾ, രാജ്യത്തി​ന്റെ കഴിവുകളും വിപുലമാകുന്നു”

“കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നമ്മുടെ യുവാക്കൾക്കു പുതിയ ശക്തിസ്രോതസായി മാറി”

“വികസിത ഇന്ത്യ നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ കരിയപ്പ പരേഡ് മൈതാനത്തു വാർഷിക എൻസിസി പിഎം റാലിയെ അഭിസംബോധന ചെയ്തു. സാംസ്കാരികപരിപാടിക്കും സാക്ഷ്യംവഹിച്ച ശ്രീ മോദി മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. ഝാൻസിമുതൽ ഡൽഹിവരെയുള്ള എൻസിസി പെൺകുട്ടികളുടെ മെഗാ സൈക്ലോത്തോണും നാരീശക്തി വന്ദൻ റണ്ണും (എൻഎസ്ആർവി) അദ്ദേഹം ഫ്ലാഗ് ഇൻ ചെയ്തു.

മുമ്പ് എൻസിസി കേഡറ്റായിരുന്ന താൻ എൻസിസി കേഡറ്റുകളുടെ ഇടയിലായിരിക്കുമ്പോൾ ഓർമകൾ ഒഴുകിയെത്തുന്നതു സ്വാഭാവികമാണെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. “എൻസിസി കേഡറ്റുകൾക്കിടയിൽ സന്നിഹിതനായിരിക്കുന്നത് ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആശയത്തെ ഉയർത്തിപ്പിടിക്കുന്നു” – രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കേഡറ്റുകളുടെ സാന്നിധ്യം നിരീക്ഷിച്ച പ്രധാനമന്ത്രി പറഞ്ഞു. എൻസിസി മേഖല നിരന്തരം വളരുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ച അദ്ദേഹം ഇന്നത്തെ വേള പുതിയ തുടക്കമാണെന്നു ചൂണ്ടിക്കാട്ടി. ‘ഊർജസ്വലഗ്രാമം’ പദ്ധതിക്കുകീഴിൽ ഗവണ്മെന്റ് വികസിപ്പിക്കുന്ന, അതിർത്തിപ്രദേശങ്ങളിൽനിന്നുള്ള ഗ്രാമങ്ങളിലെ നാനൂറിലധികം സർപഞ്ചുമാരുടെയും രാജ്യത്തുടനീളമുള്ള സ്വയംസഹായസംഘങ്ങളിൽനിന്നുള്ള നൂറിലധികം സ്ത്രീകളുടെയും സാന്നിധ്യം അദ്ദേഹം ചൂണ്ടി‌ക്കാട്ടി.

‘ഏകലോകം, ഏകകുടുംബം, ഏകഭാവി’ എന്ന മനോഭാവത്തിനു കരുത്തുപകരുന്നതാണു റാലിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2014ൽ ഈ റാലിയിൽ 10 രാജ്യങ്ങളിൽനിന്നുള്ള കേഡറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 24 ആയി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രപരമായ 75-ാം റിപ്പബ്ലിക് ദിനം നാരീശക്തിക്കു സമർപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജീവിതത്തിന്റെ നാനാതുറകളിലും ഇന്ത്യയുടെ പെൺമക്കൾ കൈവരിച്ച മുന്നേറ്റമാണു രാജ്യം പ്രദർശിപ്പിച്ചതെന്നു വ്യക്തമാക്കി. പുരസ്കാരം ലഭിച്ച കേഡറ്റുകളെ അദ്ദേഹം അഭിനന്ദിച്ചു. വഡോദരയിൽനിന്നും കാശിയിൽനിന്നുമുള്ള സൈക്കിൾ സംഘങ്ങളെക്കുറിച്ചു പറഞ്ഞ അദ്ദേഹം ഈ രണ്ടിടത്തും താൻ പാർലമെന്റംഗമായിട്ടുണ്ടെന്നു പരാമർശിക്കുകയും ചെയ്തു.

സമൂഹത്തിൽ സാംസ്കാരികക്രമീകരണങ്ങളിലും സംഘടനകളിലും മാത്രം സ്ത്രീകളുടെ പങ്ക് ഒതുങ്ങിയിരുന്ന കാലഘട്ടത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, കര-കടൽ-വായു-ബഹിരാകാശം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇന്ത്യയുടെ പുത്രിമാർ കഴിവു തെളിയിക്കുന്ന കാഴ്ചയാണു ലോകം ഇന്നു കാണുന്നതെന്നും പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സ്ത്രീകളുടെ നിശ്ചയദാർഢ്യം ഉയർത്തിക്കാട്ടിയ അദ്ദേഹം ഇത് ഒറ്റരാത്രികൊണ്ടു നേടിയ വിജയമല്ലെന്നും കഴിഞ്ഞ 10 വർഷത്തെ സമർപ്പിത പരിശ്രമത്തിന്റെ ഫലമാണെന്നും പറഞ്ഞു. “ഇന്ത്യൻ പാരമ്പര്യങ്ങളിൽ നാരിയെ എല്ലായ്പോഴും ശക്തിയായാണു കണക്കാക്കുന്നത്”- ബ്രിട്ടീഷുകാരെ തകർത്ത റാണി ലക്ഷ്മി ബായി, റാണി ചെന്നമ്മ, റാണി വേലു നാച്ചിയാർ തുടങ്ങിയ ധീരയോദ്ധാക്കളെ പരാമർശിച്ചു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, രാജ്യത്തു നാരീശക്തിയുടെ ഈ ഊർജത്തിനു ഗവണ്മെന്റ് തുടർച്ചയായി കരുത്തേകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്തു വിലക്കപ്പെട്ടതോ നിയന്ത്രിക്കപ്പെട്ടതോ ആയ മേഖലകളിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തിലെ എല്ലാ തടസ്സങ്ങളും നീക്കുന്നതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം മൂന്നു പ്രതിരോധസേനകളുടെയും മുൻനിരയിലേക്കുള്ള പ്രവേശനം, പ്രതിരോധത്തിൽ സ്ത്രീകൾക്കു സ്ഥിരംനിയമനം, സൈന്യാധിപരുടെ ചുമതലകൾ, യുദ്ധമുഖത്തെ സ്ഥാനങ്ങൾ എന്നിവ ഉദാഹരണങ്ങളാക്കി. “അഗ്നിവീരരോ യുദ്ധവിമാന പൈലറ്റുമാരോ ഏതുമാകട്ടെ, ഇവയിലെല്ലാം സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു. സൈനികവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കു പ്രവേശനം നൽകുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്ര സായുധസേനയിലെ സ്ത്രീകളുടെ എണ്ണം ഇരട്ടിയിലേറെ വർധിച്ചെന്നും സംസ്ഥാന പൊലീസ് സേനയിൽ കൂടുതൽ സ്ത്രീകളെ നിയമിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ശ്രീ മോദി അറിയിച്ചു.സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ ഈ നടപടികളുടെ സ്വാധീനത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, മറ്റ് മേഖലകളിലും സ്ത്രീ പങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണെന്ന് സൂചിപ്പിച്ചു. ഗ്രാമീണ മേഖലകളില്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ ബാങ്കിംഗും ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”സ്റ്റാര്‍ട്ടപ്പുകള്‍ അല്ലെങ്കില്‍ സ്വയം സഹായ സംഘങ്ങൾ പോലുള്ള മേഖലകളിലെ കഥയും സമാനമാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്ത്രീ പങ്കാളിത്തം മൂലം പ്രതിഭകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഒരു വികസിത് ഭാരതത്തിന്റെ സൃഷ്ടിയെ അടയാളപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാസ്‌പോര്‍ട്ടിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി ”ലോകം മുഴുവന്‍ ഇന്ത്യയെ ഒരു വിശ്വ മിത്ര ആയി ഉറ്റുനോക്കുന്നു” എന്ന് പറഞ്ഞു. ”ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവിലും വൈദഗ്ധ്യത്തിലും പല രാജ്യങ്ങളും അവസരം കാണുന്നു”, അദ്ദേഹം പറഞ്ഞു.അടുത്ത 25 വര്‍ഷത്തില്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലെ അവരുടെ നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞു കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ യുവജനങ്ങള്‍ക്കായുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിച്ചു. ”ഈ പരിവര്‍ത്തന കാലഘട്ടം, വരാനിരിക്കുന്ന 25 വര്‍ഷം, ഒരു വികസിത ഇന്ത്യയുടെ സൃഷ്ടിക്ക് സാക്ഷ്യം വഹിക്കും എന്നാല്‍ അത് ഗുണം ചെയ്യുന്നത് യുവജനങ്ങള്‍ക്കായിരിക്കും, മോദിക്കായിരിക്കില്ല”, പ്രധാനമന്ത്രി മോദി പറഞ്ഞു. ”ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നിങ്ങളെപ്പോലുള്ള യുവജനങ്ങളാണ്” ഇന്ത്യയുടെ വികസന യാത്രയുടെ പ്രാഥമിക ഗുണഭോക്താക്കളായി യുവജനങ്ങളെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. തുടര്‍ച്ചയായ കഠിനാധ്വാനത്തിന്റെ പ്രാധാന്യത്തിന് അടിവരയിട്ട അദ്ദേഹം ”മികച്ചതിനായി സ്ഥിരമായി പരിശ്രമിക്കേണ്ടത് നിങ്ങള്‍ക്കെല്ലാവര്‍ക്കും അത്യന്താപേക്ഷിതമാണ്” എന്ന് പറഞ്ഞു.”കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വലിയതോതില്‍ നൈപുണ്യ വികസനം, തൊഴില്‍, സംരംഭകത്വം എന്നിവയ്ക്കായി എല്ലാ മേഖലയിലും കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്” കഴിഞ്ഞ ദശകത്തില്‍ വിവിധ മേഖലകളില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയില്‍ പരമാവധി സ്വാധീനം ചെലുത്തുന്നതിനായി യുവജനങ്ങളുടെ പ്രതിഭകളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി.

പുതിയ ദേശീയ വിദ്യാഭ്യാസ നയം, ദേശവ്യാപകമായി ആയിരക്കണക്കിന് സ്‌കൂളുകള്‍ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പിഎം ശ്രീയുടെ കീഴിലുള്ള സ്മാര്‍ട്ട് സ്‌കൂള്‍ സംഘടിതപ്രവര്‍ത്തനം തുടങ്ങിയ മുന്‍കൈകളിലൂടെ യുവജനങ്ങളെ ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോളേജുകള്‍, സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത വളര്‍ച്ചയും അദ്ദേഹം പരാമര്‍ശിച്ചു.”കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഇന്ത്യന്‍ സര്‍വ്വകലാശാലകളുടെ ആഗോള റാങ്കിംഗില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട” ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ പുതിയ ഐ.ഐ.ടികളും എയിംസും സ്ഥാപിച്ചതിനൊപ്പം മെഡിക്കല്‍ കോളേജുകളുടെയും സീറ്റുകളുടെയും എണ്ണത്തിലുണ്ടായ റെക്കോര്‍ഡ് വര്‍ധദ്ധനയേയും അദ്ദേഹം പ്രകീര്‍ത്തിച്ചു.പ്രതിരോധം, ബഹിരാകാശം, മാപ്പിംഗ് തുടങ്ങിയ മേഖലകള്‍ യുവ പ്രതിഭകള്‍ക്കായി തുറന്നുകൊടുക്കുന്നതിനും അതേസമയം ഗവേഷണ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ അവതരിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി പ്രാമണീകരിച്ചു. ”ഈ മുന്‍കൈകളെല്ലാം നിങ്ങളുടെ പ്രയോജനത്തിനായി, ഇന്ത്യയിലെ യുവജനങ്ങള്‍ക്കായാണ് ഏറ്റെടുത്തത്” അദ്ദേഹം ആവര്‍ത്തിച്ചു.സാമ്പത്തിക ശാക്തീകരണത്തിൽ പ്രധാനമന്ത്രി, ഇന്ത്യയുടെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചു. ഈ സംഘടിതപ്രവര്‍ത്തനങ്ങളും നിങ്ങളെപ്പോലുള്ള യുവജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, പുതിയ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു” അദ്ദേഹം ഊന്നിപ്പറഞ്ഞു.ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ സാക്ഷ്യമായി, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ അപാരമായ വളര്‍ച്ചയും യുവാക്കളില്‍ അതിന്റെ ആഴത്തിലുള്ള സ്വാധീനവും പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ‘കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ നമ്മുടെ യുവാക്കളുടെ ശക്തിയുടെ പുതിയ ഉറവിടമായി മാറിയിരിക്കുന്നു’, എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ ഉദയത്തെ അംഗീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി യുവാക്കളുടെ സംരംഭകത്വ മനോഭാവത്തെ പ്രശംസിച്ചു, ‘ഇന്ന്, ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത 1.25 ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം യൂണികോണുകളും ഉണ്ട്’, ഇന്ത്യയിലെ മൊബൈല്‍ നിര്‍മ്മാണത്തിലെയും ചെലവു കുറഞ്ഞ ഡാറ്റയിലെയും വളര്‍ച്ചയും എല്ലാ ഗ്രാമങ്ങളിലേക്കുമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്റ്റിവിറ്റിയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.ഇ-കൊമേഴ്സ്, ഇ-ഷോപ്പിംഗ്, ഹോം ഡെലിവറി, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, റിമോട്ട് ഹെല്‍ത്ത്കെയര്‍ എന്നിവയുടെ വിപുലീകരണത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഡിജിറ്റല്‍ ഇന്ത്യ നല്‍കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ യുവാക്കളോട് ആഹ്വാനം ചെയ്തു. ഗ്രാമീണ മേഖലയില്‍ ഒരു ലക്ഷം പൊതു സേവന കേന്ദ്രങ്ങളില്‍ നിരവധി യുവാക്കള്‍ ജോലി ചെയ്യുന്നു.

ഭാവിയിലേക്കുള്ള നയരൂപീകരണവും വ്യക്തമായ മുന്‍ഗണനകളും പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. അതിര്‍ത്തി ഗ്രാമത്തെ അവസാന ഗ്രാമം എന്ന് വിളിക്കുന്ന മാനസികാവസ്ഥയിലെ മാറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇപ്പോള്‍ ഈ ഗ്രാമങ്ങള്‍ ‘ആദ്യ ഗ്രാമങ്ങള്‍’ അഥാവാ ‘വൈബ്രന്റ് വില്ലേജുകള്‍’ ആണ്. വരും ദിവസങ്ങളില്‍ ഈ ഗ്രാമങ്ങള്‍ വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.യുവാക്കളെ നേരിട്ട് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ഇന്ത്യയുടെ ഭാവി രൂപപ്പെടുത്താനുള്ള അവരുടെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു, രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ ആഹ്വാനം ചെയ്തു. ‘മൈ ഭാരത് ഓര്‍ഗനൈസേഷനില്‍’ രജിസ്റ്റര്‍ ചെയ്യാനും സമ്പന്നമായ ഇന്ത്യയുടെ വികസനത്തിന് ആശയങ്ങള്‍ സംഭാവന ചെയ്യാനും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.പങ്കെടുത്ത എല്ലാവരെയും ഉപസംഹാരമായി, പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ഭാവിയില്‍ വിജയാശംസകള്‍ നേരുകയും ചെയ്തു. ‘നിങ്ങള്‍ ഒരു വികസിത ഭാരതത്തിന്റെ ശില്പിയാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം യുവാക്കളിലുള്ള തന്റെ വിശ്വാസം വീണ്ടും ഉറപ്പിച്ചു.കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ് നാഥ് സിംഗ്, എന്‍സിസി ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍ബീര്‍പാല്‍ സിംഗ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി, ജനറല്‍ മനോജ് പാണ്ഡെ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍, പ്രതിരോധ സെക്രട്ടറി ശ്രീ ഗിരിധര്‍ അരാമനെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പശ്ചാത്തലംഅമൃത് പീധിയുടെ സംഭാവനയും ശാക്തീകരണവും പ്രദര്‍ശിപ്പിക്കുന്ന ‘അമൃതകാലത്തിന്റെ എന്‍സിസി’ എന്ന വിഷയത്തില്‍ സാംസ്‌കാരിക പരിപാടിയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസുധൈവ കുടുംബകത്തിന്റെ യഥാര്‍ത്ഥ ഇന്ത്യന്‍ തിരിച്ചറിവില്‍, 24 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 2,200-ലധികം എന്‍സിസി കേഡറ്റുകളും യുവ കേഡറ്റുകളും ഈ വര്‍ഷത്തെ റാലിയുടെ ഭാഗമായിരുന്നു.വിശിഷ്ടാതിഥികളായി, വൈബ്രന്റ് വില്ലേജുകളിലെ 400-ലധികം ഗ്രാമത്തലവന്മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ സ്വാശ്രയ ഗ്രൂപ്പുകളിലെ 100-ലധികം സ്ത്രീകളും എന്‍സിസി പിഎം റാലിയില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close