ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. റേഷൻ വിതരണം, സപ്ലൈകോയിലെ സബ്സിഡി സാധനങ്ങൾ, റേഷൻ കാർഡ് തരംമാറ്റം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പൊതുജനങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തുകയും പരാതികൾക്കു പരിഹാരം നിർദേശിക്കുകയും ചെയ്തു. മുൻഗണനാ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട പരാതികളിലും ആവശ്യങ്ങളിലും ബന്ധപ്പെട്ട അപേക്ഷകൾ പരിശോധിച്ചു നിയപരമായ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുമായും റേഷൻ വിതരണവുമായും ബന്ധപ്പെട്ട പരാതി അടിയന്തരമായി പരിശോധിക്കുന്നതിനും നടപടിയെടുക്കുന്നതിനും നിർദേശം നൽകി. റേഷൻ കാർഡ്, റേഷൻ വിതരണം, ഉപഭോക്തൃകാര്യം ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്കു നേരിട്ടു മന്ത്രിയെ അറിയിക്കാനുള്ള അവസരമാണു ഫോൺ ഇൻ പരിപാടി. ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓരോ പരിപാടിയിലും 30 ഓളം പരാതികൾ മന്ത്രി നേരിട്ടു കേൾക്കുന്നുണ്ട്. പരിപാടിയിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവർക്കായി പരാതികൾ നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പരാതി പരിഹാര സെല്ലുമുണ്ട്. കഴിഞ്ഞ മാസം (സെപ്റ്റംബർ) നടത്തിയ പരിപാടിയിൽ 22 പരാതികളാണു ലഭിച്ചത്. ഇതിൽ ആറെണ്ണം മുൻഗണനാ റേഷൻ കാർഡുമായി ബന്ധപ്പെട്ടതായിരുന്നു. മറ്റു പരാതികൾ റേഷൻ വിതരണത്തെ സംബന്ധിച്ചും സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുമായിരുന്നു.