Thiruvananthapuram

വികസന വഴിയിൽ നേമം; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

**ജനുവരിയിൽ മണ്ഡലത്തിൽ പത്ത് പദ്ധതികൾ കൂടി ജനങ്ങൾക്ക് സമർപ്പിക്കും

നേമം മണ്ഡലത്തിന്റെ വികസന വഴിയിൽ മൂന്ന് പുതിയ നിർമാണ പദ്ധതികൾ കൂടി. തൃക്കണ്ണാപുരം ശ്രീചക്രത്തിൽ ശിവക്ഷേത്രത്തിലെ നവീകരിച്ച കടവ്, ക്ഷേത്രത്തിന് സമീപമുള്ള കരമനയാറിന്റെ ഭാഗത്ത് നിർമിച്ച പാർശ്വഭിത്തി എന്നിവയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. രണ്ട് കോടി പത്ത് ലക്ഷം രൂപ ചെലവിൽ ജലസേചന വകുപ്പാണ് നിർമാണം പൂർത്തിയാക്കിയത്. ഇതിനോടൊപ്പം മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ വിനിയോഗിച്ച് നടത്തുന്ന പാർശ്വഭിത്തിയുടെയും കടവ് നവീകരണത്തിന്റെയും തുടർനിർമാണപ്രവർത്തനങ്ങൾക്കും മന്ത്രി തുടക്കമിട്ടു.

പൂജപ്പുര വാർഡിലെ നവീകരിച്ച ചെറുകര-ചാടിയറ റോഡിന്റെ ഉദ്ഘാടനവും അങ്കണവാടിയ്ക്ക് സമീപം ബൈലൈൻ റോഡിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.  എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ചെറുകര-ചാടിയറ റോഡ് പുനരുദ്ധരിച്ചത്.  ബൈലൈൻ റോഡിന്റെ നിർമാണത്തിനായി 14.5 ലക്ഷം രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നത്.

നെടുങ്കാട് വാർഡിലെ കരമന സോമൻ നഗർ കാലടി റോഡിന്റെ നവീകരണപ്രവർത്തനങ്ങൾക്കും മന്ത്രി തുടക്കമിട്ടു. ഒന്നരക്കോടി രൂപയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി സർക്കാർ അനുവദിച്ചത്.

നേമം മണ്ഡലത്തിലെ വികസന പ്രവർത്തനത്തിന് ഊർജ്ജം ലഭിച്ചത് 2021ലാണെന്ന് മന്ത്രി പറഞ്ഞു. അതിന് മുൻപ് വികസന മുരടിപ്പിലായിരുന്ന നേമം മണ്ഡലത്തിന്റെ വികസനത്തിനായി സർക്കാർ നിലകൊണ്ടെന്നും ജനുവരിയിൽ മാത്രം നേമം മണ്ഡലത്തിൽ പത്ത് പദ്ധതികളാണ് ജനങ്ങൾക്ക് സമർപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എംപ്ലോയ്മെന്റ് വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും നാല് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേന കരമന സ്‌കൂളിൽ നിർമ്മിക്കുന്ന കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ ശിലാസ്ഥാപനം ഇന്ന് (ജനുവരി 18) വൈകിട്ട് 5ന് നടക്കും. പാപ്പനംകോട് കൗശൽ കേന്ദ്രവുമായി ബന്ധപ്പെട്ട് കേരള അക്കാദമി ഓഫ് സ്‌കിൽസ് എക്സലൻസിന്റെ നേതൃത്വത്തിൽ അറുപത്തി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ജില്ലാ നൈപുണ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി 25ന് നടക്കും.  

തമലം ത്രിവിക്രമംഗലം ക്ഷേത്രത്തിലെ ബലിക്കടവിലെ അടിസ്ഥാന സൗകര്യ വികസനവും കടവ് നവീകരണവുമായി ബന്ധപ്പെട്ട് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച നാൽപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയുടെ നിർമാണോദ്ഘാടനം ജനുവരി 27ന് നടക്കും. മുടവൻമുഗൾ സൗത്ത് കരമനയാറിൽ പാർശ്വഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയ മൂന്ന് കോടി രൂപ ചെലവഴിച്ച് ജലസേചന വകുപ്പ് മുഖേന നടത്തി വരുന്ന ഒമ്പത് പ്രവൃത്തികളിൽ ഒന്നായ എൺപത് ലക്ഷം രൂപ ചെലവഴിക്കുന്ന നിർമാണങ്ങളുടെയും, ശേഷിക്കുന്ന പ്രവൃത്തിക്കായി എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഇരുപത്തി നാല് ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന പ്രവൃത്തിയുടെയും നിർമാണ ഉദ്ഘാടനവും ജനുവരി 27ന് നടക്കും.

സംസ്ഥാന സർക്കാർ അനുവദിച്ച പതിമൂന്ന് കോടി അറുപത് ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന മുടവൻമുഗൾ പാലത്തിന്റെ  ശിലാസ്ഥാപനം ജനുവരി 29 നും ഏറാത്ത് തമ്പുരാൻ കുളം മുതൽ അങ്ങേക്കോണം വരെയുള്ള റോഡിന്റെയും ഏറാത്ത് തമ്പുരാൻ കുളം മുതൽ കേശവദേവ് റോഡ് വരെയുള്ള പുനരുദ്ധരിച്ച റോഡുകളുടെ ഉദ്ഘാടനവും ജനുവരി 28ന് നടക്കും. ഏകദേശം നാൽപത്തിയെട്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പന്ത്രണ്ട് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപ ചെലവഴിച്ച് നിർമ്മിച്ച ഇലങ്കം രാജരാജേശ്വരി ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ജനുവരി 28 ന് നടക്കും.  കൂടാതെ നേമം പോലീസ് സ്റ്റേഷൻ വിശ്രമകേന്ദ്രം, നേമം ആശുപത്രിയ്ക്കായി ഒരു കോടി എൺപത് ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കെട്ടിടം, ഒരു കോടി അറുപത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും വൈകാതെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

തൃക്കണ്ണാപുരം വാർഡ് കൗൺസിലർ ജയലക്ഷ്മി പി.എസ്, പൂജപ്പുര കൗൺസിലർ വി.വി രാജേഷ്, നെടുങ്കാട് കൗൺസിലർ കരമന അജിത്ത് എന്നിവർ അതത് വാർഡുകളിലെ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ സുനിൽ രാജ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജ് ടി.എസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജുകുമാർ എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close