Palakkad

പൊതുജന ആരോഗ്യരംഗത്ത് കേരളം ലോകത്തിന് മാതൃക: മന്ത്രി പി.എ മുഹമ്മദ് റിയാസ്

നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു

പൊതുജന ആരോഗ്യരംഗത്ത് ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുജന ആരോഗ്യ മേഖലയില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നതോടുകൂടി കൂടുതല്‍ മികച്ച ചികിത്സാ സംവിധാനങ്ങളും ഇവിടെ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ ഗ്രാമത്തിലും മികച്ച ചികിത്സാസൗകര്യത്തോടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന നാടാണിത്. ഏതൊരു രോഗത്തെയും അതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കാനും ജനങ്ങളെ ആരോഗ്യ ബോധവാന്മാരാക്കാനും ഓരോ ഗ്രാമത്തിലെയും ആരോഗ്യ കേന്ദ്രങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിലും ദേശീയ നീതി ആയോഗ് സൂചികയിലുമെല്ലാം സംസ്ഥാനം ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. ദേശീയ സാമൂഹിക പുരോഗതി റിപ്പോര്‍ട്ടില്‍ ആരോഗ്യ പരിചരണത്തിലും പോഷകാഹാരത്തിലും സംസ്ഥാനം മുന്നിലാണ്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാള്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കി. സ്വകാര്യ ആശുപത്രികളില്‍ മാത്രം സാധ്യമായിരുന്ന ശസ്ത്രക്രിയകള്‍ ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലും നടക്കുകയാണ്. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. എല്ലാവര്‍ക്കും മികച്ച ചികിത്സയും ആധുനിക ചികിത്സ രീതികളും സാധ്യമാക്കുന്ന ശുശ്രൂഷ കേന്ദ്രങ്ങളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു.

ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചികിത്സ തേടണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടുന്ന സ്വഭാവം വളര്‍ത്തിയെടുക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനാവശ്യമായ ഇടപെടല്‍ ജനപ്രതിനിധികള്‍, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നടത്തണം. അസുഖം വന്നാല്‍ അവ പരിശോധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ ചെലവ് വലിയ തോതില്‍ കുറയും. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് തുച്ഛമായ ചികിത്സാ ചെലവ് മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളിലുള്ളതെന്നും മന്ത്രി പറഞ്ഞു. 115 കോടിയോളം രൂപ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിനായി ചെലവഴിക്കാന്‍ സാധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന പരിപാടിയില്‍ പുതുനഗരം ചിറ്റൂര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടം ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ജെ ഷമീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നല്ലേപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിഷ, വൈസ് പ്രസിഡന്റ് കെ. സതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മിനി മുരളി, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. അനിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മുത്തു, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു വിജയന്‍, പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം-ഉത്തരമേഖല, കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.കെ. ഹരീഷ്‌കുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ലീന പി. നായര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close