മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളും നവകേരള സദസിൽ ചർച്ചയാകും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
കോട്ടയം: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളും ചർച്ചചെയ്യുന്ന വേദിയായി നവകേരള സദസ് മാറുമെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പൂഞ്ഞാർ മണ്ഡലതല ഒരുക്കങ്ങളുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസിന്റെ വിജയത്തിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും എംഎൽഎ പറഞ്ഞു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ബൂത്ത്തല യോഗങ്ങൾ 20നകം പൂർത്തീകരിക്കാനും വീട്ടുമുറ്റസദസുകൾ 30നകം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് മണ്ഡലത്തിലെ എല്ലാ വീടുകളിലും എത്തിക്കും. വിളംബര ജാഥകൾ, ഫ്ളാഷ് മോബുകൾ, സാംസ്‌കാരിക കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കാനും യോഗത്തിൽ നിർദേശം ഉയർന്നു.
ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗീതാ നോബിൾ (പൂഞ്ഞാർ), ബിന്ദു മുരളീധരൻ (കൂട്ടിക്കൽ), വിജി ജോർജ് (തിടനാട്), വിജയമ്മ വിജയലാൽ (പാറത്തോട്), ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ, ഡെപ്യൂട്ടി കളക്ടറും പുഞ്ച സ്പെഷ്യൽ ഓഫീസറുമായ എം.അമൽ മഹേശ്വർ, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ: ഇ.ടി. രാകേഷ്, തഹസിൽദാർ കെ. സുനിൽകുമാർ, ഡി.പി.സി അംഗം കെ. രാജേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി ജോർജ്, വി.ജെ കുര്യക്കോസ്, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.