ഉയർന്ന ജീവിത സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് നവകേരളത്തിന്റെ ലക്ഷ്യം: മന്ത്രി വീണ ജോർജ്
കോട്ടയം: കേരളത്തിൽ ഉയർന്ന ജീവിത സാഹചര്യം ഒരുക്കുകയെന്നതാണ് നവകേരളത്തിന്റെ ലക്ഷ്യമെന്നു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സർക്കാർ കഴിഞ്ഞ ഏഴര വർഷമായി വികസനത്തിന്റെ പാതയിലാണ്. ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ഫയലുകൾ തീർപ്പാക്കുക, പരാതി പരിഹാരത്തിനായി താലൂക്ക്തല അദാലത്തുകൾ, ജില്ലകളിലെ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്ന മേഖലാതല യോഗങ്ങൾ എന്നീ ജനകീയ ഇടപെടലുകൾ ആവശ്യമായ പ്രവർത്തനങ്ങൾക്ക് ശേഷമാണ് നവകേരളസദസിലേക്ക് എത്തുന്നത്. ജനാധിപത്യ പ്രക്രിയയിലെ പുതിയ ചരിത്രത്തിന്റെ സൃഷ്ടിയാണ് നവകേരള സദസിലൂടെ സാധ്യമാക്കുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന വികസനം, മലയോര – തീരദേശ പ്രദേശങ്ങളിലെ വികസനം, ഭവന നിർമാണം എന്നിവയിൽ കേരളം മുന്നിലാണ്. ആയുർദൈർഘ്യം, മാതൃ- നവജാത ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം തുടങ്ങിയ രാജ്യാന്തര ആരോഗ്യസൂചകങ്ങളിൽ
കേരളം മുന്നിട്ട് നിൽക്കുന്നു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിച്ച പാമ്പാടി താലൂക്ക് ആശുപത്രിയിൽ 2.3 കോടി രൂപയിൽ ട്രോമ കെയർ സെന്റർ നിർമാണം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ പുരോഗമിക്കുകയാണ്. സൗജന്യ ചികിത്സാ നൽകുന്നതിൽ കോട്ടയം മെഡിക്കൽ കോളേജ് രാജ്യത്തിൽ തന്നെ മുന്നിലാണ്. കീഹോൾ, ഹൃദയം മാറ്റി വയ്ക്കൽ തുടങ്ങിയ ശസ്ത്രക്രിയകൾ ഇവിടെ കുറഞ്ഞ ചിലവിൽ നടത്തുന്നു. കേരളത്തിനർഹമായ ധനവിഹിതം കേന്ദ്ര സർക്കാർ വെട്ടികുറയ്ക്കുന്നുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും വികസന സ്വപ്നങ്ങളിൽ നിന്നും സംസ്ഥാനം പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു.