സർക്കാർ ജോലി കിട്ടുമെന്ന് ഉറപ്പുള്ള ഏക സംസ്ഥാനമായി കേരളം മാറി: മന്ത്രി എം.ബി. രാജേഷ്
കോട്ടയം: സർക്കാർ ജോലി കിട്ടുമെന്നതിൽ ഉറപ്പുള്ള ഏക സംസ്ഥാനമായി കേരളം മാറിയെന്ന്് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ചങ്ങനാശ്ശേരി എസ്.ബി കോളേജ് മൈതാനത്തെ നവകേരള സദസ് വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഒരുവർഷം കൊണ്ട് ഇന്ത്യയിൽ 26 സംസ്ഥാനങ്ങളിൽ പി.എസ്.സി വഴി നിയമനം നടത്തിയത് ആകെ 19146 ആണ്. എന്നാൽ കേരളത്തിൽ ഒരുവർഷം കൊണ്ട് 15644 നിയമനങ്ങൾ സർക്കാർ നടത്തി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ഷേമ പെൻഷനുകൾ നൽകുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരിച്ചുകൊണ്ടിരുന്നപ്പോൾ അഞ്ച് കൊല്ലം കൊണ്ട് 9111 കോടി രൂപയാണ് പെൻഷനായി ചെലവഴിച്ചത്. പിണറായി സർക്കാർ ഏഴര കൊല്ലം കൊണ്ട് 57603 കോടി രൂപ പെൻഷൻ ഇനത്തിൽ മാത്രം ചെലവഴിച്ചു. 20 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനവും കേരളമാണെന്ന്് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം 2025 ൽ മാർച്ചിൽ പൂർത്തിയാക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് ദേശീയപാത വികസനത്തിൽ സമരം വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരും കേന്ദ്രവും പദ്ധതി കൈവെടിഞ്ഞു. എന്നാൽ പിണറായി വിജയൻ സർക്കാർ വന്നപ്പോൾ പദ്ധതി ചെലവിന്റെ നാലിൽ ഒരുവിഹിതം ചെലവാക്കിയാൽ പദ്ധതി നടപ്പാക്കാമെന്നായി കേന്ദസർക്കാർ. ഇത്തരത്തിൽ നാലിൽ ഒരു വിഹിതം സംസ്ഥാന സർക്കാർ മുടക്കിയാണിപ്പോൾ ദേശീയ പാത വികസനം നടപ്പാക്കുന്നത്. 5580 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കാൻ കിഫ്ബി വഴി ചെലവാക്കിയത്. ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും യാഥാർത്ഥ്യമായി.
ജലജീവൻ പദ്ധതിയിൽ കൂടുതൽ വിഹിതം സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. 55 ശതമാനമാണ് കേരള സർക്കാർ വിനിയോഗിക്കുന്നത്. 45 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം ഉള്ളതെന്നും മന്ത്രി പറഞ്ഞു. പശ്ചാത്തല സൗകര്യ വികസനത്തിനായി 86,000 കോടി രൂപയാണ് കിഫ്ബി വഴി വിനിയോഗിച്ചത്.
സ്‌കൂൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ എല്ലാം മികച്ച നിലവാരത്തിലായി.ഇത്രയധികം വികസന പ്രവർത്തനങ്ങൾ ഈ സർക്കാർ നടപ്പിലാക്കിയത് കേന്ദ്രസർക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണന നേരിട്ടാണെന്ന് ഓർക്കണമെന്നും മന്ത്രി പറഞ്ഞു.