Ernakulam

കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം മുന്നില്‍: മുഖ്യമന്ത്രി

കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും നീതി ഉറപ്പാക്കുന്നതിലും കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന്‍ അക്കാദമിയുടെയും ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമൂഹത്തില്‍ ശാന്തിയും സമാധാനവും ഉറപ്പുവരുത്തുന്നതും  പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതും സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളില്‍ ഏറ്റവും പ്രധാനമാണ്. സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ കണ്ടെത്തുക, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക, മറ്റുനിയമ നടപടികള്‍ക്ക് വിധേയമാക്കുക സര്‍ക്കാരിന്റെ ചുമതലയാണ്. കുറ്റമറ്റ പോലീസ്, പ്രോസിക്യൂഷന്‍ സംവിധാനങ്ങളിലൂടെയാണ് ഇത്തരം ചുമതലകള്‍ സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്.  

കുറ്റകൃത്യം അന്വേഷിക്കുന്ന പോലീസ് തന്നെ പ്രോസിക്യൂഷന്‍ നടത്തുക എന്ന പഴയ രീതിക്ക് അവസാനമായത് 1973 ലെ ക്രിമിനല്‍ നടപടി നിയമം നിലവില്‍ വന്നതോടെയാണ്. അത് കുറേക്കൂടി ഫലപ്രദമാക്കാനാണ് വിപുലമായ പ്രോസിക്യൂഷന്‍ സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങള്‍ക്ക് 2000 ത്തില്‍ തുടക്കമായത്.

കാല്‍ നൂറ്റാണ്ടിനിപ്പുറം കേരളത്തിലെ പ്രോസിക്യൂഷന്‍ സംവിധാനം മറ്റേത് ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ്. നാടിനാകെ അഭിമാനകരമായ വസ്തുതയാണിത്. പോലീസും പ്രോസിക്യൂഷനും പല മേഖലകളിലും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്. എങ്കിലും ഈ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ വ്യക്തമായ പ്രവര്‍ത്തന വേര്‍തിരിവ് ഉണ്ടാകേണ്ടത് ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും  രാജ്യത്തു നിലവിലിരിക്കുന്ന ക്രിമിനല്‍ നീതി നിര്‍വ്വഹണ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിനും ഒഴിച്ചുകൂടാനാവാത്തതാണ്. അപ്രകാരമുള്ള ഒരു വേര്‍തിരിവിന്റെ ആവശ്യകത സുപ്രീം കോടതി ഉള്‍പ്പെടെയുള്ള പല ഭരണഘടനാ കോടതികളുടെയും വിധികളില്‍ ഊന്നിപ്പറയുന്നുണ്ട്. 

ക്രിമിനല്‍ നീതിന്യായ സംവിധാനത്തില്‍ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ടവരാണ് പ്രോസിക്യൂട്ടര്‍മാര്‍. ഓരോ കേസിലും ലഭ്യമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സത്യസന്ധതയോടെ ചുമതലകള്‍ നിര്‍വഹിക്കണം. പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ അമര്‍ച്ച ചെയ്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തു നിലവിലുള്ള പ്രോസിക്യൂഷന്‍ സംവിധാനം വിവിധ തട്ടുകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമ ന്യായാലയങ്ങളില്‍ മുതല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളില്‍ വരെ ക്രിമിനല്‍ കേസുകളില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവരടങ്ങുന്ന കേഡര്‍ പ്രോസിക്യൂട്ടര്‍മാരാണ്. അവര്‍ ഒരു കേന്ദ്രീകൃത സംവിധാനത്തിന് അകത്താണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ സെഷന്‍സ് കോടതികളില്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍മാരും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ക്രിമിനല്‍ കേസുകള്‍ നടത്തുന്നത്.

കുട്ടികള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് സ്ഥിരം 15 പോക്സോ കോടതികളും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നിട്ടുള്ള 54  അതിവേഗ കോടതികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോടതികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ മയക്കുമരുന്ന് നിരോധന നിയമം, പട്ടികജാതി പട്ടിക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമം, ബഡ്സ് ആക്ട് തുടങ്ങിയ പ്രത്യേക നിയമങ്ങളില്‍ അനുശാസിക്കുന്ന വിധം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.  

ഇത്തരം സ്പെഷ്യല്‍ കോടതികളിലെന്ന പോലെ തന്നെ സെഷന്‍സ് കോടതികളിലും അസിസ്റ്റന്റ് സെഷന്‍സ് കോടതികളിലും സര്‍ക്കാര്‍ നിയമിക്കുന്ന ഡിസ്ട്രിക്ട് പ്രോസിക്യൂട്ടര്‍മാരും അഡീഷണല്‍ പ്രോസിക്യൂട്ടര്‍മാരും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും പ്രോസിക്യൂഷന്റെ ചുമതലകള്‍ വഹിക്കുന്നുണ്ട്. സംസ്ഥാനത്തു നിലവിലുള്ള വിജിലന്‍സ് സ്പെഷ്യല്‍ കോടതികളിലും പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഹൈക്കോടതിയില്‍ ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് പ്രോസിക്യൂട്ടറെയും രണ്ടു അഡീഷണല്‍ പ്രോസിക്യൂട്ടര്‍മാരെയും ഹൈക്കോടതിയുടെ അംഗീകാരത്തോടെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഇവരെ കൂടാതെ അഡ്വക്കേറ്റ് ജനറലിന്റെ പൊതുനിര്‍ദേശത്തിന്റെയും സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ നിയന്ത്രണത്തിലും സ്പെഷ്യല്‍ സര്‍ക്കാര്‍ അഭിഭാഷകരും മറ്റു സര്‍ക്കാര്‍ അഭിഭാഷകരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ചുമതലകള്‍ വഹിക്കുന്നുണ്ട്. വിപുലമായ ഈ പ്രോസിക്യൂഷന്‍ സംവിധാനമാകെ ഒരു കേന്ദ്രീകൃത സംവിധാനമായി പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിനു കീഴില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന് ആവശ്യമായ രീതിയില്‍ പ്രോസിക്യൂഷന്‍ സംവിധാനത്തെയാകെ ക്രമീകരിക്കണം. 

ഇതൊക്കെ മുന്‍നിര്‍ത്തിയാണ് പ്രോസിക്യൂഷന്‍ ഡയറക്റ്ററേറ്റിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.  അതിന്റെ ഭാഗമായാണ് പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റിന്റെ ആസ്ഥാന മന്ദിരത്തിന്  തറക്കല്ലിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവരുടെ അറിവുകളെയും കഴിവുകളെയും വികസിപ്പിക്കാന്‍ കഴിയുന്ന പരിശീലനം ലഭ്യമാക്കുന്ന ഒരു പ്രോസിക്യൂട്ടേഴ്സ് അക്കാദമി കൂടി ഇവിടെ പ്രവര്‍ത്തിപ്പിക്കണമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ ഡയറക്ടറേറ്റ് തങ്ങളുടെ ആസ്ഥാന മന്ദിരം പണിയാനുള്ള സ്ഥലം കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കുകയും ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.  

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായവ, സമൂഹ മനസ്സാക്ഷിയെ നടുക്കുന്നവ, മയക്കുമരുന്ന് നിരോധന നിയമപ്രകാരമുള്ളവ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നേരിടുന്നതിലും കുറ്റവാളികളെ നിയമത്തിനു മുമ്പാകെ കൊണ്ടുവരുന്നതിലും അതിജീവിതര്‍ക്ക് നീതി ഉറപ്പാക്കുന്നതിലും നമ്മുടെ സംസ്ഥാനം ഏറെ മുന്നിലാണ്. അത്തരം കേസുകളിലെ കേരളത്തിന്റെ ശിക്ഷാനിരക്കും, വിചാരണ പൂര്‍ത്തീകരിക്കുന്നതിനുള്ള വേഗതയും എല്ലാം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഈ അടുത്ത കാലത്താണ് കുറ്റകൃത്യം നടന്ന് 100 ദിവസത്തിനകം തന്നെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി കുറ്റവാളിയെ ശിക്ഷിച്ച അനുഭവം  ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹീനമായ കുറ്റകൃത്യങ്ങളായി നമ്മുടെ സമൂഹം കരുതുന്ന പല കേസുകളിലും അതിവേഗത്തില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. അതിന്റെ ഫലമായി പ്രതികള്‍ ഇത്തരം കേസുകളില്‍ ജാമ്യം എടുത്തു പുറത്തിറങ്ങി വിചാരണയെ തടസ്സപ്പെടുത്തുന്നതും സാക്ഷികളെ സ്വാധീനിക്കുന്നതും മറ്റും തടയാന്‍ കഴിഞ്ഞിട്ടുണ്ട്. പോലീസും ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഏകോപിപ്പിക്കുന്നതിനു വേണ്ട സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍. 

ഏര്‍പ്പെട്ടിരിക്കുന്ന ചുമതകള്‍ കുറ്റമറ്റ രീതിയില്‍ തുടര്‍ന്നും നിര്‍വഹിക്കാന്‍ ആസ്ഥാന മന്ദിരത്തിലൂടെ പ്രോസിക്യൂഷന് സാധ്യമാകണം. പ്രോസിക്യൂഷന്‍ അക്കാദമിയും നിയമ ഗവേഷണ കേന്ദ്രവും നിലവില്‍ വരുന്നതോടെ  ക്രിമിനല്‍ നീതിന്യായ സംവിധാനം കാലാകാലങ്ങളായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെയും പ്രോസിക്യൂഷന്‍ അക്കാദമിയുടെയും ആസ്ഥാന മന്ദിരം സാധ്യമാകുന്നതോടെ നിയമ സംവിധാനം കൂടുതല്‍ ശക്തിപ്പെടുമെന്ന് മന്ദിര മാതൃക അനാഛാദനം ചെയ്തുകൊണ്ട്  കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ ജെ ദേശായി പറഞ്ഞു.

ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനും പ്രോസിക്യൂഷന്‍ അക്കാദമിയും സ്വന്തമായ ഒരു കെട്ടിടത്തിലേക്ക് മാറുന്നതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ആറു നിലകളിലായി അതിമനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ആശംസപ്രസംഗത്തില്‍ പറഞ്ഞു. 

നിഷ്പക്ഷവും നീതിയുക്തവുമായ നിയമ സംവിധാനത്തിന് കരുത്ത് പകരുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. 18 മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.

കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എംപി, ടി.ജെ  വിനോദ് എംഎല്‍എ, ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ എം എസ് ഗിരീഷ് പഞ്ചു, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ ഷീബ, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ രാജി ശിവദാസ്, ന്യായാധിപന്മാര്‍, അഡ്വക്കേറ്റ്‌സ്, പ്രോസിക്യൂട്ടറുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close