ക്രിസ്മസ് പുതുവത്സരാഘോഷം: എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും
ആലപ്പുഴ: ക്രിസ്മസ്, പുതുവല്‍സരാഘോഷത്തോടനുബന്ധിച്ച് ലഹരിവസ്തുക്കളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയുന്നതിന്നതിനായി 2024 ജനുവരി മൂന്നുവരെ ജില്ലയിൽ എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും.
സ്പെഷ്യൽ എൻഫോഴ്സ്മെന്റ് കാലമായി പ്രഖ്യാപിച്ചാണ് എക്സൈസ്, പോലീസ്, ആർ.പി.എഫ്, കോസ്റ്റൽ പോലീസ്, ഭക്ഷ്യ സുരക്ഷ വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന നടത്തുന്നത്.
വാഹനങ്ങൾ, ട്രെയിനുകൾ, റെയിൽവെ സ്റ്റേഷൻ, ബീച്ച്, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തും.
എൻഫോഴ്സ്മെന്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം. എസ്. സന്തോഷ് കുമാർ അധ്യക്ഷനായി.
മദ്യവിരുദ്ധ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗത്തിൽ ചർച്ചയായി.
2023 ഓഗസ്റ്റ് ഒന്നു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ ആലപ്പുഴ ഡിവിഷനിൽ 478 അബ്കാരി കേസുകളും 1307 കോട്പ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 455 അബ്കാരി കേസ് പ്രതികളെ പിടികൂടി. 490 ലിറ്റർ ചാരായം, 751.4 9 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം 6946 ലിറ്റർ വാഷ്, 23.2 5 0 ലിറ്റർ അന്യസംസ്ഥാന മദ്യം 80 ലിറ്റർ കള്ള്, 9.15 ലിറ്റർ ബിയർ, 402 ലിറ്റർ വ്യാജ മദ്യം എന്നിവ കണ്ടെടുക്കുകയും 27 വാഹനങ്ങൾ പിടിച്ചെടുക്കുകയും 261400 രൂപ കോട്പ ഇനത്തിൽ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. വിനോദ് കുമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) എം. നൗഷാദ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വിമുക്തി വി റോബർട്ട്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഗാന്ധിസ്മാരക പ്രതിനിധികൾ, മദ്യനിരോധന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.