2500-ൽ അധികം ഡ്രൈവിംഗ് ലൈസൻസുകൾ ടെസ്റ്റ് ഇല്ലാതെ പുതുക്കി; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി. ലൈസൻസ് കാലാവധി പൂർത്തിയായി ഒരു വർഷം കഴിഞ്ഞവർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ പുതുക്കി നൽകിയാണ് ഉദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചത്. പ്രശ്‌നത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡിന്‍റെ കണ്ടെത്തലിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു.
20 വർഷമാണ് ഡ്രൈവിംഗ് ലൈസൻസിന്‍റെ കാലാവധി. കാലാവധി പൂർത്തിയായി ഒരു വർഷം പിന്നിട്ടാണ് പുതുക്കുന്നതെങ്കിൽ വീണ്ടും ടെസ്റ്റ് നടത്തണമെന്നാണ് ചട്ടം. 2500ലേറെ ഡ്രൈവിംഗ് ലൈസൻസുകൾ ടെസ്റ്റ് ഇല്ലാതെ പണം വാങ്ങി പുതുക്കി നൽകിയെന്നാണ് കണ്ടെത്തൽ. ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ഗുരുവായൂരിൽ. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ ടിസി സ്ക്വാഡാണ് തട്ടിപ്പ് അന്വേഷിച്ചത്.
കൊടുവള്ളി, തിരൂരങ്ങാടി, ഗുരുവായൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലെ ഉദ്യോഗസ്ഥർ നടത്തിയ തട്ടിപ്പാണ് പുറത്തായത്. ടി സി സ്ക്വാഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ പദ്മലാൽ, ടി അനൂപ് മോഹൻ, എം എ ലാലു എന്നിവരെ ട്രാൻസ്പോർട് കമ്മീഷണർ സസ്പെന്‍റ് ചെയ്തു. വിശദമായ അന്വേഷണത്തിനായി തൃശൂർ, കോഴിക്കോട് എൻഫോഴ്സ്മെന്‍റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെ ചുമതലപ്പെടുത്തി.