Kerala

കെ. എം. മാണിയുടെ ആത്മകഥ സങ്കീർണമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

വളരെ സങ്കീർണമായ കാര്യങ്ങൾ പോലും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് കെ. എം. മാണിയുടെ ആത്മകഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ കെ. എം. മാണിയുടെ ആത്മകഥ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. ആത്മകഥയിൽ അര നൂറ്റാണ്ടിലെ കേരള ചരിത്രമാണ് തന്റേതായ വീക്ഷണ കോണിൽ അവതരിപ്പിക്കുന്നത്. നാട്, നാട്ടുകാർ, സമൂഹ്യ സാമ്പത്തിക അവസ്ഥ തുടങ്ങി വർത്തമാനവും ഭാവിയും വായനക്കാരുമായി പങ്കുവയ്ക്കപ്പെടുന്നതാവണം ആത്മകഥ. അത് അന്വർത്ഥമാക്കുന്ന ആത്മകഥയാണ് കെ. എം. മാണിയുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സമീപനം ആത്മകഥാ രചയീതാക്കൾ മാതൃകയാക്കണം. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇത് വലിയ മുതൽക്കൂട്ടാണ്. 1950 ന് ശേഷമുണ്ടായ എല്ലാ പ്രധാന സംഭവങ്ങളും ഇതിൽ പരാമർശിക്കുന്നു. അദ്ദേഹം അനുഭവിച്ച ഹൃദയവേദനകളും വ്യക്തമാക്കിയിട്ടുണ്ട്.

സഭാ നടപടികളിലെ പ്രാവീണ്യം, സംവാദങ്ങളിൽ പ്രകടമാക്കുന്ന വൈദഗ്ധ്യം, തർക്ക വിതർക്കങ്ങളിലെ അസാമാന്യ ശേഷി, നിയമ വൈദഗ്ധ്യം, നിയമനിർമാണ പ്രക്രിയയിലെ മികവ്, കർഷകരുടെയും മലയോരത്തിന്റേയും പ്രശ്നങ്ങൾ ഉയർത്തുന്നതിലെ കഴിവ്, കേരളത്തിന്റെ ശബ്ദമാകാനുള്ള താത്പര്യം എന്നിവയാണ് കെ. എം. മാണിയെ വ്യത്യസ്തനാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പ്രകാശനം ചെയ്ത പുസ്തകം സ്പീക്കർ എ. എൻ. ഷംസീർ ഏറ്റുവാങ്ങി. ജോസ് കെ. മാണി എം. പി അദ്ധ്യക്ഷത വഹിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ സ്വാഗതം പറഞ്ഞു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, പി. കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ബിനോയ് വിശ്വം എം. പി, എം. വി. ശ്രേയാംസ്‌കുമാർ എന്നിവർ സംസാരിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close