National News

പ്രധാനമന്ത്രി ‘റിപ്പബ്ലിക് ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു


“ഈ ദശകം വികസിത ഭാരതത്തിന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ദശകമാകും”

“രാജ്യത്തിന്റെ കഴിവിലൂടെ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ദശകമാണിത്”

“ഈ ദശകം ഇന്ത്യയുടെ അതിവേഗ സമ്പർക്കസൗകര്യം, അതിവേഗ ചലനക്ഷമത, അതിവേഗ സമൃദ്ധി എന്നിവയുടെ ദശകമായിരിക്കും”

“ശക്തമായ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി തുടരുന്നു”

“മികച്ച സാമ്പത്തികഘടനയിലൂടെയേ മികച്ച രാഷ്ട്രീയം ഉണ്ടാകൂ എന്ന് ഇന്ത്യ തെളിയിച്ചു”

“രാജ്യത്തിന്റെ വികസനവേഗതയും വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിലാണ് എന്റെ മുഴുവൻ ശ്രദ്ധയും”

“കഴിഞ്ഞ 10 വർഷത്തിനിടയിൽ ജനങ്ങൾ കണ്ടത് മുദ്രാവാക്യങ്ങളല്ല, പരിഹാരങ്ങളാണ്”

“അടുത്ത ദശകത്തിൽ ഇന്ത്യ കൈവരിക്കുന്ന ഉയരങ്ങൾ അഭൂതപൂർവവും സങ്കൽപ്പിക്കാനാകാത്തതുമായിരിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ‘റിപ്പബ്ലിക് ഉച്ചകോടി 2024’നെ അഭിസംബോധന ചെയ്തു. ‘ഭാരതം: അടുത്ത ദശകം’ എന്നതാണ് ഉച്ചകോടിയുടെ ചിന്താവിഷയം.
ഈ ദശകം ഇന്ത്യയുടേതാണെന്നും ഈ പ്രസ്താവന രാഷ്ട്രീയമായിരുന്നില്ല എന്ന വസ്തുത ഇന്ന് ലോകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇത് ഇന്ത്യയുടെ ദശാബ്ദമാണെന്ന് ലോകം വിശ്വസിക്കുന്നു” – അടുത്ത ദശകത്തിലെ ഇന്ത്യയെക്കുറിച്ച് ചർച്ചയ്ക്ക് തുടക്കമിടാനുള്ള റിപ്പബ്ലിക് സംഘത്തിന്റെ  കാഴ്ചപ്പാടിനെ അദ്ദേഹം അഭിനന്ദിച്ചു. വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയങ്ങൾ നിറവേറ്റാനുള്ള മാധ്യമമായി നിലവിലെ ദശകം മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യക്ക് ഇന്നത്തെ ദശകത്തിന്റെ  പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ വാക്കുകൾ അനുസ്മരിച്ച് “യഹി സമയ് ഹൈ, സഹി സമയ് ഹൈ” എന്ന് പറഞ്ഞു. കഴിവുറ്റതും  വികസിതവുമായ ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുമുള്ള സമയമാണ് ഈ ദശകമെന്ന് അദ്ദേഹം അടിവരയിട്ടു. “ഇന്ത്യയുടെ സ്വപ്നങ്ങൾ രാജ്യത്തിന്റെ കഴിവിലൂടെ സാക്ഷാത്കരിക്കാനുള്ള ദശകമാണിത്”, അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്ത ദശാബ്ദത്തിനുമുമ്പ്, ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിന് ജനങ്ങൾ സാക്ഷ്യം വഹിക്കുമെന്നും അടിസ്ഥാന ആവശ്യങ്ങളായ വീടുകൾ, ശൗചാലയങ്ങൾ, ഗ്യാസ്, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ് തുടങ്ങിയവ എല്ലാവർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ പാതകൾ, അതിവേഗ ട്രെയിനുകൾ, ഉൾനാടൻ ജലപാതാ ശൃംഖലകൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനമാണ് ഇപ്പോഴത്തെ ദശകത്തിൽ ഉൾപ്പെടുകയെന്നും ഇന്ത്യയ്ക്ക് ആദ്യ ബുള്ളറ്റ് ട്രെയിനും പൂർണമായി പ്രവർത്തനക്ഷമമായ ചരക്ക് ഇടനാഴികളും ലഭിക്കുമെന്നും ഇന്ത്യയിലെ വലിയ നഗരങ്ങളെ നമോ അല്ലെങ്കിൽ മെട്രോ റെയിൽവഴി ബന്ധിപ്പിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. . “ഈ ദശകം ഇന്ത്യയുടെ അതിവേഗ സമ്പർക്കസൗകര്യം, ചലനക്ഷമത,  സമൃദ്ധി എന്നിവയ്ക്കായി സമർപ്പിക്കും”- അദ്ദേഹം കൂട്ടിച്ചേർത്തു.

വർത്തമാന കാലത്തെ ആഗോള അനിശ്ചിതത്വത്തെയും അസ്ഥിരതയെയും കുറിച്ച് പരാമർശിക്കവെ, ലോകമെമ്പാടുമുള്ള ഗവണ്മെന്റുകൾ എതിർപ്പിന്റെ തരംഗങ്ങളെ അഭിമുഖീകരിക്കുന്ന നിലവിലെ നിമിഷത്തെ, അതിന്റെ തീവ്രതയിലും വിശാലതയിലും ഏറ്റവും അസ്ഥിരമാണെന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. “ഇതിനെല്ലാം ഇടയിൽ ഇന്ത്യ ശക്തമായ ജനാധിപത്യം എന്ന നിലയിൽ വിശ്വാസത്തിന്റെ കിരണം പോലെയാണ്” – പ്രധാനമന്ത്രി പറഞ്ഞു. മികച്ച സാമ്പത്തികഘടനയിലൂടെയേ മികച്ച രാഷ്ട്രീയമുണ്ടാകൂവെന്ന് ഇന്ത്യ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചുള്ള ആഗോള ജിജ്ഞാസ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, “രാജ്യത്തിന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും ഞങ്ങൾ നിറവേറ്റിയതിനാലാണ് ഇത് സംഭവിച്ചത്. ശാക്തീകരണത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ അഭിവൃദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു” എന്നു പറഞ്ഞു. വ്യക്തിഗത ആദായനികുതി കുറയ്ക്കുന്നതിനൊപ്പം കോർപ്പറേറ്റ് നികുതി കുറച്ചതിന്റെ ഉദാഹരണം അദ്ദേഹം നൽകി. കൂടാതെ, ആധുനിക അടിസ്ഥാനസൗകര്യങ്ങളിൽ റെക്കോർഡ് നിക്ഷേപം നടത്തി സൗജന്യ വൈദ്യചികിത്സയ്ക്കും സൗജന്യ റേഷനും ഒപ്പം കോടിക്കണക്കിന് അടച്ചുറപ്പുള്ള വീടുകൾ നിർമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായത്തിന് പിഎൽഐ പദ്ധതികൾ ഉണ്ടെങ്കിൽ, കർഷകർക്ക് ഇൻഷുറൻസും വരുമാനം സൃഷ്ടിക്കുന്നതിനുള്ള മാർഗങ്ങളും ഉണ്ടായിരുന്നു. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലുമുള്ള നിക്ഷേപം യുവാക്കളുടെ നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ ഫലമായി ദശാബ്ദങ്ങളായി ഇന്ത്യയുടെ വികസനത്തിന് നഷ്ടപ്പെട്ട സമയത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതം സൃഷ്ടിക്കുന്നതിനായി നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ അഭൂതപൂർവമായ തോതിലും വേഗതയിലും പ്രവർത്തിക്കണമെന്നതിന് അദ്ദേഹം ഊന്നൽ നൽകി. ഇന്ന് ഇന്ത്യയുടെ എല്ലാ മേഖലകളിലും നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു, രാജ്യത്തിന്റെ വികസനത്തിന്റെ വേഗതയും വ്യാപ്തിയും വർധിപ്പിക്കുന്നതിലാണ് തന്റെ ശ്രദ്ധ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ രാജ്യത്ത് നടന്ന സംഭവവികാസങ്ങൾ പരാമർശിക്കവേ, 110 ബില്യൺ ഡോളറിലധികം വരുന്ന ഏകദേശം 9 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി പരാമർശിച്ചു. ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കായി കഴിഞ്ഞ 75 ദിവസങ്ങളിലായി നടത്തിയ നിക്ഷേപം ലോകത്തിലെ പല രാജ്യങ്ങളുടെയും വാർഷിക ബജറ്റിനേക്കാൾ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ 7 പുതിയ എയിംസ്, 3 ഐഐഎം, 10 ഐഐടി, 5 എൻഐടി, 3 ഐഐഐടി, 2 ഐസിആർ, 10 കേന്ദ്ര സ്ഥാപനങ്ങൾ, 4 മെഡിക്കൽ-നഴ്സിങ് കോളേജുകൾ, 6 ദേശീയ ഗവേഷണ ലാബുകൾ എന്നിവ ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ അടിസ്ഥാനസൗകര്യ മേഖലയില്‍ 1800 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, 54 ഊര്‍ജ്ജപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയോ അല്ലെങ്കില്‍ തറക്കല്ലിടുകയോ ചെയ്തു, കക്രപാര്‍ ആണവനിലയത്തിലെ 2 പുതിയ റിയാക്ടറുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. കല്‍പ്പാക്കത്ത് തദ്ദേശീയ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്റെ കോര്‍ ലോഡിംഗ് ആരംഭിച്ചു, തെലങ്കാനയില്‍ 1600 മെഗാവാട്ടിന്റെ ഒരു താപവൈദ്യുത നിലയം ഉദ്ഘാടനം ചെയ്തു, ജാര്‍ഖണ്ഡില്‍ 1300 മെഗാവാട്ടിന്റെ ഒരു താപവൈദ്യുത നിലയം ഉദ്ഘാടനം ചെയ്തു, യു.പിയില്‍ 1600 മെഗാവാട്ട് താപവൈദ്യുത നിലയത്തിനും 300 മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റിനും മെഗാ പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്കിനും തറക്കല്ലിട്ടു, ഹിമാചലിലെ ജലവൈദ്യുത പദ്ധതി, തമിഴ്‌നാട്ടിലെ രാജ്യത്തെ ആദ്യത്തെ ഹരിത ഹൈഡ്രജന്‍ ഇന്ധന സെല്‍ വെസല്‍ എന്നിവയ്ക്ക് സമാരംഭം കുറിച്ചു, യു.പിയിലെ മീററ്റ്-സിംഭവാലി ട്രാന്‍സ്മിഷന്‍ ലൈനുകളും കര്‍ണാടകയിലെ കൊപ്പലിലെ പവനോര്‍ജ്ജ മേഖലയില്‍ നിന്നുള്ള പ്രസരണ ലൈനുകളും ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 75 ദിവസത്തിനുള്ളില്‍, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ അധിഷ്ഠിത പാലം ഉദ്ഘാടനം ചെയ്യപ്പെട്ടു, ലക്ഷദ്വീപ് വരെ കടലിനടിയിലൂടുള്ള ഒപ്റ്റിക്കല്‍ കേബിളിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു, രാജ്യത്തെ 500 ലധികം റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, 33 പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു, റോഡുകള്‍, മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ എന്നിവയുടെ 1500-ലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, രാജ്യത്തെ 4 നഗരങ്ങളിലായി 7 മെട്രോ അനുബന്ധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു, രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ എന്ന സമ്മാനം കൊല്‍ക്കത്തയ്ക്ക് ലഭിക്കുകയും ചെയ്തു. പതിനായിരം കോടി രൂപയുടെ 30 തുറമുഖ വികസന പദ്ധതികളുടെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിക്ക് തുടക്കം കുറിച്ചതും 18,000 സഹകരണ സംഘങ്ങളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയതും കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടിയിലധികം രൂപ കൈമാറിയും അദ്ദേഹം പരാമര്‍ശിച്ചു.
പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്‌ലി യോജന സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം വന്ന് വെറും 4 ആഴ്ചയ്ക്കുള്ളില്‍ അംഗീകരിച്ച് സമാരംഭം കുറിച്ചുവെന്ന് ഭരണത്തിന്റെ വേഗതയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ഈ തോതിനും വേഗതയ്ക്കും പൗരന്മാര്‍ സ്വന്തം കണ്ണുകൊണ്ട് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത 25 വര്‍ഷത്തേക്കുള്ള മാര്‍ഗ്ഗരേഖയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഓരോ നിമിഷവും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിനിടയിലും വികസന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ”കഴിഞ്ഞ 10 വര്‍ഷമായി ജനങ്ങള്‍ മുദ്രാവാക്യങ്ങള്‍ക്ക് പകരം പരിഹാരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു,”, പ്രധാനമന്ത്രി മോദി പറഞ്ഞു. ഭക്ഷ്യസുരക്ഷ, വളം പ്ലാന്റുകളുടെ പുനരുജ്ജീവനം, വൈദ്യുതീകരണം, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, പക്കാ വീടുകള്‍ ഉറപ്പാക്കുന്നത് തൊട്ട് അനുച്‌ഛേദം 370 റദ്ദാക്കിയത് പോലെയുള്ള മുന്‍കൈകളെ ചൂണ്ടിക്കാട്ടികൊണ്ട് ഗവണ്‍മെന്റ് എല്ലാ മുന്‍ഗണനകളിലും ഒരേസമയം പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചോദ്യങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അശുഭാപ്തി ചോദ്യങ്ങള്‍ പ്രതീക്ഷയും ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയാകുന്നതിനുള്ള ആകാംക്ഷാപൂര്‍വ്വമുള്ള കാത്തിരിപ്പായും; ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ക്കായുള്ള കാത്തിരിപ്പില്‍ നിന്ന് ഡിജിറ്റല്‍ പേയ്‌മെന്റിലെ നേതൃത്വത്തിലേക്കും, തൊഴിലില്ലായ്മയില്‍ നിന്ന് സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കും, പണപ്പെരുപ്പത്തിന്റെ നാളുകളില്‍ നിന്ന് ലോകത്തെ കുഴപ്പങ്ങളില്‍ നിന്ന് ഒഴിവാകുന്നതിലേക്കും, ദ്രുതഗതിയിലുള്ള വികസനത്തിലേക്കും മാറി. അതിനുപുറമെ, അഴിമതികള്‍, പരിഷ്‌കാരങ്ങള്‍, അനുച്‌ഛേദം 370, ജമ്മു കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയിലെ കുതിച്ചുചാട്ടങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മയില്‍ നിന്ന് ശുഭാപ്തിവിശ്വാസത്തിലേക്കുള്ള ചോദ്യത്തിന്റെ മാറ്റവും അദ്ദേഹം പരാമര്‍ശിച്ചു. ജമ്മു കശ്മീരിന്റെ മാനസികാവസ്ഥയിലുണ്ടായ രൂപാന്തരത്തെക്കുറിച്ച് ഇന്ന് രാവിലെ നടത്തിയ ശ്രീനഗര്‍ സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി സദസ്സിനോട് പറഞ്ഞു.ബാദ്ധ്യതകളായി ഉപേക്ഷിച്ചവരോടുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധയെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. വികസനംകാംക്ഷിക്കുന്ന ജില്ലകളുടെ ഉദാഹരണം നല്‍കിയ അദ്ദേഹം അവരുടെ ഭാഗ്യദോഷം കൊണ്ട് ഉപേക്ഷിക്കപ്പെട്ട ഈ ജില്ലകളിലെ ജനങ്ങളോടുള്ള സമീപനവും വിധിയും ഗവണ്‍മെന്റ് മാറ്റിമറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളുടേയും ദിവ്യാംഗങ്ങളുടേയും പരിവര്‍ത്തനത്തിലും സമാനമായ ഒരു സമീപനം കണ്ടു. ആംഗ്യഭാഷയുടെ ക്രമവല്‍ക്കരണത്തെക്കുറിച്ച് അറിയിച്ച അദ്ദേഹം, സംവേദക്ഷമമായ ഒരു ഗവണ്‍മെന്റ് വേരൂന്നിയ സമീപനത്തോടെയും ചിന്തയോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. അവഗണിക്കപ്പെട്ടവരും നിരാലംബരുമായ ജനവിഭാഗങ്ങളോടുള്ള ശ്രദ്ധയെക്കുറിച്ച് തുടര്‍ന്ന് പറഞ്ഞ പ്രധാനമന്ത്രി നാടോടികള്‍, അര്‍ദ്ധ നാടോടികള്‍, വഴിയോര കച്ചവടക്കാര്‍, വിശ്വകര്‍മ്മജര്‍ എന്നിവര്‍ക്കുവേണ്ടി സ്വീകരിച്ച നടപടികളെക്കുറിച്ചും പരാമര്‍ശിച്ചു.”ഈ യാത്രയില്‍ ഇന്ത്യയും അതിവേഗം മുന്നേറുകയാണ്. അടുത്ത ദശകത്തില്‍ ഇന്ത്യ കൈവരിക്കാന്‍ പോകുന്ന ഉയരങ്ങള്‍ അഭൂതപൂര്‍വവും സങ്കല്‍പ്പത്തിന് അപ്പുറവുമായിരിക്കും. ഇതും മോദിയുടെ ഉറപ്പാണ്” നേട്ടങ്ങളുടെ യാത്രയില്‍ കഠിനാദ്ധ്വാനത്തിന്റേയും വീക്ഷണത്തിന്റേയും ദൃഢനിശ്ചയത്തിന്റേയും പങ്ക് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close