ചേലക്കരയുടെ ഹൃദയം തൊട്ട സ്വാഗത ഗാനം…
മലയാള കാവ്യത്തിൻ്റെ പ്രതിരൂപവും നവോത്ഥാന നായകനുമായ വള്ളത്തോളും കലാസാംസ്കാരിക രംഗത്ത് കേരളത്തിൻ്റെ അഭിമാനമായ കലാമണ്ഡലവും മലയാളത്തിന്റെ പൈതൃകത്തിൽ അടയാളപ്പെടുത്തലായ നിളയും തിരുവില്വമലയുടെ അഭിമാനമായ വി കെ എൻ ഉം വരികളിൽ വരച്ചതായിരുന്നു ചേലക്കരയുടെ സ്വാഗത ഗാനം…ഈണം കൊണ്ടും വരികളിലെ അർത്ഥ സമ്പുഷ്ടികൊണ്ടും ചെറുതുരുത്തി വിദ്യാലയ അങ്കണത്തിൽ എത്തിയ ജനസഹസ്രങ്ങളുടെ നെഞ്ചിൽ ഇടം നേടി സ്വാഗത ഗാനം. മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും എത്തിയ നിറഞ്ഞ വേദിയും സദസ്സും ഹൃദ്യമായി ഗാനത്തെ സ്വീകരിച്ചപ്പോൾ നെഞ്ചിടിപ്പോടെ കാതോർക്കുകയായിരുന്നു ഗാനരചയിതാവ് ഇ ആർ ശിവപ്രസാദ്.
ഗാനരചനരംഗത്തെ ശിവപ്രസാദിന്റെ ആദ്യ പരീക്ഷണമായിരുന്നു ചേലക്കര നവ കേരള സദസ്സിന്റെ സ്വാഗത ഗാനം. ദേശമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനാണ് ശിവപ്രസാദ്.
ചേലക്കരയുടെ തനത് വിനോദമായ തലമ പന്ത് കളിയും സർക്കാർ പരിരക്ഷണം ഉറപ്പുവരുത്തുന്ന കർഷകത്തൊഴിലാളികളെയും ശിവപ്രസാദ് വരികളിൽ അതിമനോഹരമായി എഴുതിച്ചേർത്തു. ദേശമംഗലം ഹയർസെക്കൻഡറി സ്കൂൾ ബോട്ടണി അധ്യാപികയായ സബിതയാണ് ഗാനം ആലപിച്ചത്. വിദ്യാർത്ഥിനികളായ ജൈത്രയും കാവ്യയുമാണ് ഗാനലാപനതിൽ ഒപ്പം ചേർന്നത്.