Thiruvananthapuram

ആർദ്രം ആരോഗ്യം: മന്ത്രി വീണാ ജോർജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികൾ സന്ദർശിക്കും

‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 11ന് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കുന്നു. രാവിലെ 8 മണിക്ക് വർക്കല താലൂക്ക് ആശുപത്രി, 9 മണിക്ക് ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, 10 മണിക്ക് ആറ്റിങ്ങൽ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ജില്ലയിൽ ഒന്നാം ഘട്ടമായി സന്ദർശിക്കുന്നത്. വർക്കലയിൽ വി. ജോയ് എം.എൽ.എ.യും ചിറയിൻകീഴ് വി. ശശി എംഎൽഎയും ആറ്റിങ്ങലിൽ ഒ.എസ്. അംബിക എം.എൽ.എ.യും മറ്റ് ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം സന്ദർശനം നടത്തും.

തിങ്കളാഴ്ചയാണ് ആർദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം ജില്ലയിലെ ആറും എറണാകുളം ജില്ലയിലെ മൂന്നും ആശുപത്രികൾ ഉൾപ്പെടെ 9 ആശുപത്രികളാണ് മന്ത്രി സന്ദർശിച്ചത്. ഇന്ന് രാവിലെ എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചി, കരിവേലിപ്പടി, പള്ളുരുത്തി എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികളും സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയും സന്ദർശിച്ചു. ആലപ്പുഴ ജില്ലയിലെ തുറവൂർ, ചേർത്തല, ഹരിപ്പാട്, കായംകുളം താലൂക്ക് ആശുപത്രികൾ, മാവേലിക്കര ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി എന്നിവിടങ്ങൾ സന്ദർശിച്ചു വരുന്നു.

ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമായും രോഗികളുമായും പൊതുജനങ്ങളുമായും മന്ത്രി ആശയവിനിമയം നടത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കൂടാതെ വാർഡുകൾ ഉൾപ്പെടെ സന്ദർശിച്ച് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. അവർ ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണാൻ മന്ത്രി നിർദേശം നൽകി.

ആശുപത്രികളിൽ നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close