Kozhikode

350 കിലോ നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ പിടികൂടി; 25000 രൂപ പിഴ ചുമത്തി

ജില്ലയിൽ ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പന്നങ്ങൾ മൊത്ത വ്യാപാര കേന്ദ്രത്തിൽ നിന്നും പിടിച്ചെടുത്തു. കോഴിക്കോട് ഈസ്റ്റ്‌ കല്ലായിയിലെ സ്ഥാപനത്തിൽ നിന്നാണ് ജില്ലാ ശുചിത്വ മാനേജ്മെന്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും ചേർന്ന് പ്ലാസ്റ്റിക്ക് പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തി. 

ഒറ്റ തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക്‌ ക്യാരി ബാഗുകൾ, പ്ലാസ്റ്റിക്ക്‌ കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ അടക്കം 350കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക്‌ ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വൻതോതിൽ നിരോധിത പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചത് ബോധ്യപെട്ടതിനാൽ തുടർ നിയമ ലംഘനം ഉണ്ടായാൽ സ്ഥാപനം അടച്ചു പൂട്ടുന്നതാണെന്ന് അറിയിച്ച് ഉടമക്ക് നോട്ടീസും നൽകി.

സർക്കാർ പൂർണമായും നിരോധിച്ച പ്ലാസ്റ്റിക്ക്‌ വസ്തുക്കൾ ധാരാളമായി ചെറുകിട കച്ചവടക്കാർക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് വൻകിട സംഭരണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പ്രവർത്തന ഫലമായി കഴിഞ്ഞ ആറു മാസത്തിനിടയിൽ 8000 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 36 ലക്ഷം രൂപയോളം പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമ ഭേദഗതി പ്രാബല്യത്തിൽ വന്നതിന് ശേഷം മാലിന്യശുചിത്വ രംഗത്ത് നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികളാണ് ശുചിത്വ എൻഫോസ്‌മെന്റ് സ്‌ക്വാഡും കോർപ്പറേഷൻ ആരോഗ്യ വിഭാഗവും സ്വീകരിച്ചു വരുന്നത്. റെയ്ഡിന് ജില്ല സ്‌ക്വാഡ് അംഗങ്ങളായ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, ജൂനിയർ സൂപ്രണ്ട് എ. അനിൽകുമാർ, ഹെഡ് ക്ലർക്ക് എം. പി ഷാനിൽകുമാർ, കോർപറേഷൻ സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ബിജുജയറാം, കെ സുബൈർ, ജി എസ് ദേവസേനൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ടി. കെ അശോകൻ, കെ വിനോദ്കുമാർ, കെ. സതീശൻ, വി. മനീഷ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close