രണ്ടാം ഘട്ട റാൻഡമൈസേഷൻ പൂർത്തിയായി; ജില്ലയിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക്് 7524 ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെയാണ് മണ്ഡലങ്ങളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെ നിശ്ചയിച്ചത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചു. ഓർഡർ സോഫ്റ്റ്വേറിലൂടെ ശേഖരിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പോളിങ് ഡ്യൂട്ടിക് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അടുത്തദിവസം മുതൽ ഡൗൺലോഡ് ചെയ്യാം. ഏപ്രിൽ 18,19,20 തിയതികളിൽ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളിൽ ഇവർക്കുള്ള പരിശീലനം നൽകും. ആദ്യഘട്ടം പരിശീലനം ഏപ്രിൽ 3,4,5 തിയതികളിലായി പൂർത്തീകരിച്ചിരുന്നു.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകനായ മൻവേഷ് സിങ് സിദ്ദു, പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ അരുൺകുമാർ കേം ഭവി, ചെലവുനിരീക്ഷകൻ കമലേഷ്‌കുമാർ മീണ, വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ റോയി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടാംഘട്ട റാൻഡമൈസേഷൻ നടന്നത്.