റിപ്പബ്ലിക് ദിനം : ജില്ലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
പരേഡ് പരിശീലനം ജില്ലാ കളക്ടർ വിലയിരുത്തി
രാജ്യം 75-ാമത് റിപ്പബ്ലിക് ദിനത്തെ വരവേൽക്കാനായി ഒരുങ്ങുമ്പോൾ വിപുലമായ ആഘോഷ പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ജില്ലയും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. മുന്നൊരുക്കങ്ങളുടെ ഭാഗമായി പരേഡിന്റെ ആദ്യഘട്ട പരിശീലനം നടന്നു. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ പരിശീലനം വിലയിരുത്തി. മികച്ച ഏകോപനത്തോടെ വളരെ മനോഹരമായാണ് വിവിധ പ്ലറ്റൂണുകൾ പരേഡിനായി ഒരുങ്ങിയിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. പരേഡ് നിരീക്ഷിച്ച് ആവശ്യമായ നിർദേശങ്ങൾ അദ്ദേഹം നൽകി.
കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്സലിൽ പോലീസിന്റെ ആറ് വീതവും സി കേഡറ്റ് കോപ്‌സിന്റെ രണ്ട് വീതവും എക്സൈസ്, എൻസിസി, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, കസ്റ്റം കേഡറ്റ് കോപ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരുടെ ഓരോ പ്ലറ്റൂണുകളും പങ്കെടുത്തു.
എറണാകുളം എസ്. ആർ. വി സ്കൂൾ, സെന്റ് തെരാസസ് സ്കൂൾ, സെന്റ് ആന്റണീസ് സ്കൂൾ, ഞാറള്ളൂർ ബത് ലഹേം ദയറ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൗട്ട് ആന്റ് ഗൈഡ്സ് സംഘവും, കളമശ്ശേരി സെന്റ് ജോസഫ് സ്കൂൾ, സി കേഡറ്റ് കോപ്സ് എന്നിവരുടെ ബാന്റും, ബത് ലഹേം ദയറ സ്കൂൾ ജൂനിയർ റെഡ് ക്രോസും പരിശീലനത്തിന്റെ ഭാഗമായി.
ചൊവ്വാഴ്ചയും ( ജനുവരി 23) പരേഡ് പരിശീലനം തുടരും. ആഘോഷങ്ങളുടെ മുന്നോടിയായി അവസാനഘട്ട പരേഡ് പരിശീലനം ജനുവരി 24( ബുധനാഴ്ച) രാവിലെ ഏഴിന് നടക്കും.
ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡിൽ 27 പ്ലറ്റൂണുകളിലായി ആയിരത്തോളം പേർ അണിനിരക്കും. രാവിലെ 9ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പതാക ഉയർത്തും.