Kerala

സമസ്ത മേഖലകളിലും സംസ്ഥാനത്തിന് പുരോഗതി നേടാനായി : മുഖ്യമന്ത്രി

           കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര വളർച്ചയിലും  ഉത്പ്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും മികച്ച വളർച്ച നേടാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2016 നെ അപേക്ഷിച്ച് എട്ടു ശതമാനം ആഭ്യന്തര വളർച്ചയും  തനത് വരുമാനത്തിൽ 41 ശതമാനം വർദ്ധനവും കൈവരിച്ചു.   ആഭ്യന്തര ഉൽപ്പാദനം  അഞ്ചു ലക്ഷം കോടിയിൽ നിന്നും ഇപ്പോൾ 10 ലക്ഷം കോടിയിൽപരമായി.  പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം  രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചതായും  അദ്ദേഹം പറഞ്ഞു. മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

           ഇത്രയേറെ മുന്നേറ്റം കൈവരിച്ച സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകാൻ പാടില്ലാത്തതാണ്. എന്നാൽ കേന്ദ്രം അർഹമായ വിഹിതം നൽകാത്തതിനാൽ  നിലവിൽ കാലാനുസൃത വികസനം കൈവരിക്കാനാകുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറുകോടിയിൽപരം രൂപയുടെ കേന്ദ്രവിഹിതത്തിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറക്കുന്നു. നാടിന്റെ വികസനത്തിന് വായ്പ എടുക്കാനുളള ശ്രമങ്ങളിലും  ഭരണഘടനാ വിരുദ്ധമായി കേന്ദ്രം  ഇടപെടുകയാണ്.   ഇതിനെതിരെ ഒന്നിച്ച് ശബ്ദമുയർത്തേണ്ട സമയമാണിത്.

           സംസ്ഥാനത്തെ അറുപത്തിനാലു ലക്ഷത്തോളം പേർക്കാണ് 1,600 രൂപ വീതം സാമൂഹിക ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത് കൃത്യമായി നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇത്രയധികം പേർക്ക് ഇത്രത്തോളം തുക നൽകണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. സമ്പന്നരെ അതിസമ്പന്നരാക്കുന്നതിനും ദരിദ്രരെ അതി ദരിദ്രരാക്കുന്നതിനുമുള്ള സമീപനം രാജ്യം പിൻതുടരുമ്പോൾ സംസ്ഥാന സർക്കാരിന് ആരേയും ഒഴിവാക്കാനാകില്ല.

           നവകേരള സദസ്സുകളിൽ ഒഴുകിയെത്തുന്ന ജനങ്ങൾ സർക്കാരിന് കരുത്തുപകരുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ ഞങ്ങൾ കൂടെയുണ്ടെന്നുള്ള സന്ദേശമാണ് അവർ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

           ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു.  അനു എസ് ലാൽ വരച്ച  ഛായാചിത്രം    മുഖ്യമന്ത്രിക്കു കൈമാറി. മറ്റു മന്ത്രിമാരും സന്നിഹിതരായിരുന്ന ചടങ്ങിൽ  ഒ.എസ്.അംബിക എംഎൽഎ അദ്ധ്യക്ഷയായിരുന്നു.   വി ജോയ് എംഎൽഎ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close