Wayanad

ഖര മാലിന്യ പരിപാലന പദ്ധതി: ലോകബാങ്ക് സംഘം ജില്ല സന്ദര്‍ശിച്ചു

കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്കിന്റെ സാമൂഹിക- ആശയവിനിമയ വിഭാഗങ്ങളുടെ വിദഗ്ദ്ധ സംഘം സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ നഗരസഭകള്‍ സന്ദര്‍ശിച്ചു. മാലിന്യപരിപാലന രംഗത്തെ തൊഴിലാളികള്‍ക്ക് അധിക വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി രൂപീകരണം,  എം.സി.എഫ്. പ്രവര്‍ത്തനം, മാലിന്യ സംസ്‌കരണരംഗത്ത് നഗരസഭയുടെ മുന്നേറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പദ്ധതിയുടെ ഭാഗമായി ബത്തേരി ഗവ. സര്‍വ്വജന സ്‌കൂളില്‍ സ്ഥാപിച്ച സാനിട്ടറി നാപ്കിന്‍ ഇന്‍സിനേറ്റര്‍, കരുവള്ളിക്കുന്നിലെ എം.സി.എഫ് എന്നിവ സന്ദര്‍ശിച്ച് മാലിന്യപരിപാലന മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് നിര്‍ദേശം നല്‍കി.  വെള്ളാരംകുന്നില്‍ ബയോറെമഡിയേഷന് അംഗീകാരം ലഭിച്ച ഡംപ്സൈറ്റ് സന്ദര്‍ശിച്ചു. ലോകബാങ്ക് സീനിയര്‍ സോഷ്യല്‍ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് മൃദുല സിംഗ്, കമ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് സോനം ഥാക്കൂര്‍ എന്നിവരടങ്ങിയ സംഘം ജില്ലയിലെ ഉദ്യോഗസ്ഥ, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.

ഖരമാലിന്യ പരിപാലനത്തിന് നഗരസഭകള്‍ക്ക് ആസ്തിവികസനത്തിനും സാങ്കേതിക സഹായം നല്‍കുന്നതിനുമാണ് ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും സാമ്പത്തിക പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യപരിപാലന പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. മുസ്തഫ, പദ്ധതിയുടെ സംസ്ഥാന തല ഉദ്യോഗസ്ഥരായ പി.വിജീഷ്, അമിത് രമണന്‍, ജില്ലാ ഉദ്യോഗസ്ഥരായ ഡോ.സൂരജ്, സി.കെ രാജശ്രീ, എസ്.ഡബ്ല്യു.എം എന്‍ജിനീയര്‍മാരായ ഷെരീഫ്, അനുപമ, ആനന്ദ്, സാങ്കേതിക സഹായ സമിതിയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close