അമ്പത് വർഷം മുന്നിൽ കണ്ട വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത് – മന്ത്രി എം.ബി. രാജേഷ്
അമ്പത് വർഷം മുന്നിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സമ്പത്തുൽപ്പാദനത്തേക്കാൾ വലിയ സാമൂഹിക പുരോഗതി നേടാനായി എന്നതാണ് കേരള വികസന മാതൃകയുടെ പ്രത്യേകത. എന്നാൽ അപ്പോഴും സമ്പത്തുൽപ്പാദനത്തിൽ മുന്നേറാൻ കഴിയാത്തത് കുറവായിത്തന്നെ നിന്നു. പിണറായി സർക്കാർ ശ്രമിച്ചത് ക്ഷേമ പദ്ധതികൾ വിപുലീകരിക്കുന്നതിനൊപ്പം വ്യവസായ പുരോഗതി, കാർഷിക പുരോഗതി, തൊഴിൽ സൃഷ്ടിക്കൽ എന്നിവയിലൂടെ സാമ്പത്തിക പുരോഗതിക്കാണ്.
സ്ഥല പരിമിതി മൂലം കേരളത്തിൽ വലിയ വ്യവസായങ്ങൾ തുടങ്ങുന്നതിനു പരിമിതിയുണ്ട്. അതിനാൽ സംസ്ഥാനത്തെ വിജ്ഞാന സമ്പദ്ഘടനയാക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ യൂണിവേഴ്സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഇന്റർനെറ്റ് പൗരാവകാശം ഇതെല്ലാം വിജ്ഞാന സമ്പദ് ഘടനയായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്.
നിരന്തരമായ ഇടപെടലിന്റെ ഭാഗമായി വ്യവസായ രംഗം കുതിച്ചുയർന്നു. നിക്ഷേപകർ കേരളത്തിലേക്ക് എത്തി. ഉൽപാദന വളർച്ച 18 ശതമാനത്തിൽ അധികമായി. 1,40,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടായി എന്നതും ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ആഗോള സ്റ്റാർട്ടപ്പ് ഭൂപടത്തിൽ ഇടം പിടിച്ച ഒരേയൊരു ഇന്ത്യൻ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
വിപ്ലവകരമായ മാറ്റങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സംഭവിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള പെട്ടെന്ന് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ കെ സ്മാർട്ട് പോലുള്ള മൊബൈൽ ആപ്പുകളുണ്ട്.
സമാനതകളില്ലാത്ത മുന്നേറ്റം കേരളം കൈവരിച്ച് കൊണ്ടിരിക്കുമ്പോൾ കേരളത്തെ പിന്നോട്ട് വലിക്കുന്നതും മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുന്നതിനുമെതിരേ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട ചരിത്ര സന്ദർഭമാണിതെന്നും മന്ത്രി പറഞ്ഞു