പ്രഭാതയോഗത്തിനെത്തി മന്ത്രിയെ കണ്ടു; ശ്രീദേവിന് ഇനി വീട്ടിൽ ഫിസിയോ തെറാപ്പി ലഭിക്കും
കോട്ടയം: സെറിബ്രൽ പാഴ്‌സി രോഗം ബാധിച്ച എസ്. ശ്രീദേവിന് ഇനി വീട്ടിൽ സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ ലഭിക്കും. മീനടം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ശ്രീമംഗലത്ത് വീട്ടിൽ ശ്രീദേവാണ് നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം ജറുസലേം മാർത്തോമ പള്ളി ഹാളിൽ സംഘടിപ്പിച്ച പ്രഭാത യോഗത്തിൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജാണ് സൗജന്യമായുള്ള ഫിസിയോ തെറാപ്പി വീട്ടിൽ
ചെയ്യുമെന്ന ഉറപ്പ് നൽകിയത്. നാല് വർഷത്തോളം കിടപ്പിലായിരുന്ന ശ്രീദേവിന് ഫിസിയോ തെറാപ്പിയിലൂടെയാണ് എഴുന്നേറ്റിരിക്കാൻ സാധിച്ചത്. പതിനെട്ടു വയസുകാരനായ ശ്രീദേവ് കോട്ടയം സി.എം.എസ് കോളേജിൽ ഒന്നാം വർഷ മലയാളം ബിരുദവിദ്യാർത്ഥിയാണ്. വീട്ടിൽ നിന്നും കോളേജിലേക്കു വാടക്കയ്്ക്കു കാർ വിളിച്ചു പോകണമെങ്കിൽ ദിവസം 600 രൂപയോളം ചെലവാകും. അച്ഛൻ പി.ആർ സുഗതന് സ്ഥിരവരുമാനം ഉള്ള ജോലിയില്ലാത്തതിനാൽ എന്നും കോളജിലെത്തുക പ്രയാസമേറിയ കാര്യമാണ്. ഇത് കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയ്ക്കും നല്ലൊരു തുക ചെലവാകും. പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും, പ്ലസ്ടുവിന് 87 ശതമാനം മാർക്കും വാങ്ങിയാണ് ശ്രീദേവ് വിജയിച്ചത്. എഴുത്തുകാരൻകൂടിയായ ശ്രീദേവിന്റെ ഏഴ് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.