Kollam

കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി കെ എന്‍ ബാലഗോപാല്‍

ഏത് പ്രതിസന്ധിയിലും കെ എസ് ആര്‍ ടി സിയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര കുഴിമതിക്കാട് നിന്നും ആരംഭിച്ച കെ എസ് ആര്‍ ടി സി ബസ് സര്‍വീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ 4700 കോടി രൂപയാണ് കെ എസ് ആര്‍ ടി സിക്ക് നല്‍കിയത്. ഈ സര്‍ക്കാര്‍ ഇതുവരെ 4400 കോടി നല്‍കി കഴിഞ്ഞു. കൂടുതല്‍ ആധുനികവത്കരണത്തിലൂടെ കെ എസ് ആര്‍ ടി സി ജനകീയമായി മാറണം. കെഎസ്ആര്‍ടിസി ജില്ലയില്‍ നിന്ന് ആരംഭിച്ച രണ്ട് ജനത സര്‍വീസുകള്‍ ജനപ്രിയമായി മാറി കഴിഞ്ഞു. ഇലക്ട്രിക് ബസുകള്‍ ഉള്‍പ്പടെ പുതിയ ബസുകള്‍ ഇറക്കും. കൊല്ലം, കൊട്ടാരക്കര ബസ് ഡിപ്പോകള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള തിരുവനന്തപുരം ഫാസ്റ്റ് സര്‍വീസാണ് ആരംഭിച്ചത്. 6.25ന് കുഴിമതിക്കാട് നിന്നും പുറപ്പെടുന്ന ബസ് നല്ലില, കണ്ണനല്ലൂര്‍, കൊട്ടിയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വഴി 8.10ന് തിരുവനന്തപുരത്തു എത്തും. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ റേച്ചല്‍, കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close