പശ്ചിമ കൊച്ചിയിലെ പൊതു അറവുശാല തുറന്നു പ്രവർത്തിപ്പിക്കണം: കൊച്ചി താലൂക്ക് വികസന സമിതി
പശ്ചിമ കൊച്ചിയിലെ പൊതു അറവുശാല തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. കൊച്ചി താലൂക്ക് ഓഫീസിൽ ചേർന്ന ജനുവരി മാസത്തെ അവലോകനയോഗത്തിലാണ് നിർദേശം.
എടവനക്കാട് ഗ്രാമപഞ്ചായത്തിലെ തീരദേശ റോഡിലെ മണ്ണ് നീക്കം ചെയ്യുവാനുള്ള നടപടി സ്വീകരിക്കണം, ഞാറക്കൽ പഞ്ചായത്തിൻ്റെ തെക്കുവശം, ബീവറേജ് ഔട്ട് ലെറ്റിന് മുൻവശം റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയണം, ഞാറക്കൽ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന വനിതാ വ്യവസായ കേന്ദ്രത്തിൻ്റെ ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയത് ഒഴിപ്പിക്കണം, വൈപ്പിൻ – പള്ളിപ്പുറം സംസ്ഥാനപാതയിൽ കോൺവന്റ് ജംഗ്ഷന് വടക്കുവശം അപകടാവസ്ഥയിലുള്ള രണ്ടു ചെറിയ പാലങ്ങൾ പുതുക്കി പണിയുന്നതിനുള്ള നടപടി സ്വീകരിക്കണം തുടങ്ങിയ നിർദേശങ്ങൾ വികസന സമിതിയിൽ ഉയർന്നു.
വികസന സമിതി അംഗം കെ.കെ ഹംസകോയ അധ്യക്ഷത വഹിച്ച യോഗത്തിൽ എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, കൊച്ചി തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ഇ. പി സുരേഷ്, വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.