ദേശീയ സരസ് മേള : ഓർമ്മകൾ പുതുക്കി മുൻകാല ജില്ലാ മിഷൻ കോ ഓഡിനേറ്റർമാരും സി.ഡി.എസ് ഭാരവാഹികളും
വിലപ്പെട്ട ഓർമ്മകളുടെ സംഗമ വേദിയായി കൊച്ചി ദേശീയ സരസ് മേള. മുൻകാല ജില്ലാ മിഷൻ കോ-ഓഡിനേറ്റർമാരും സി.ഡി.എസ് ഭാരവാഹികളും ഒത്തുചേർന്നപ്പോൾ അത് സരസ് വേദിക്ക് സമ്മാനിച്ചത്
അമൂല്യ നിമിഷങ്ങളാണ്.
ജില്ലയിലെ ആദ്യത്തെ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ആയ കബീർ.ബി.ഹാറുൾ കുടുംബശ്രീയുടെ ആദ്യ ചുവടുവെപ്പുകൾ ആവേശപൂർവം ഓർത്തെടുത്തപ്പോൾ വേദിയും സദസും നിറ കൈയടികളോടെയാണ് അത് ശ്രവിച്ചത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇന്ന് വലിയ അടിത്തറയുള്ള മഹാപ്രസ്ഥാനമായി കുടുംബശ്രീ മാറിയതെന്ന് അദ്ദേഹം പറഞ്ഞു. മുൻകാല സി.ഡി.എസ് ഭാരവാഹികളുടെ നിസ്വാർത്ഥ സേവനം വിലമതിക്കാനാവാത്തതാണ്. ഒന്നുമല്ലാതിരുന്ന നിരവധി വനിതകളാണ് കുടുംബശ്രീ എന്ന പ്രസ്ഥാനത്തിലൂടെ ജീവിത വിജയം നേടിയതെന്നും അദ്ദേഹം ഓർമ്മിച്ചു.
സ്ത്രീ ശാക്തീകരണത്തിൽ നിർണായക പങ്കാണ് കുടുംബശ്രീ വഹിക്കുന്നതെന്ന് മുൻ ജില്ലാ മിഷൻ കോ – ഓഡിനേറ്ററായ കെ.കെ. രവി പറഞ്ഞു. സ്നേഹത്താൽ ഇഴ ചേർത്ത ബന്ധങ്ങളിലൂടെയാണ് കുടുംബശ്രീ വളർന്നത്. സ്ത്രീകളുടെ ജീവിതത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങളാണ് കുടുംബശ്രീ സമ്മാനിച്ചത്. ഇത്തമൊരു സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേദിയിൽ മുൻകാല സി.ഡി.എസ് പ്രസിഡന്റുമാരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ടി.എം റെജീന, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓഡിനേറ്റമാരായ കെ.ആർ രജിത, അമ്പിളി തങ്കപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.