National News

അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു



”ജുഡീഷ്യറിയും ബാറും വര്‍ഷങ്ങളായി, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ കാവല്‍ക്കാരാണ് ”

” സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ലീഗല്‍ പ്രൊഫഷനിലെ അനുഭവപരിചയം പ്രവര്‍ത്തിച്ചു, ഇന്നത്തെ നിഷ്പക്ഷ നീതിന്യായ വ്യവസ്ഥ ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിച്ചു”

”നാരി ശക്തി വന്ദന്‍ നിയമം സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് ഇന്ത്യയില്‍ പുതിയ ദിശയും ഊര്‍ജ്ജവും നല്‍കും”

”അപകടങ്ങള്‍ ആഗോളമാകുമ്പോള്‍, അവയെ നേരിടാനുള്ള വഴികളും ആഗോളമായിരിക്കണം”

”നിയമം തങ്ങളുടേതാണെന്ന് പൗരന്മാര്‍ക്ക് തോന്നലുണ്ടാകണം”

” ഇന്ത്യയില്‍ ലളിതമായ ഭാഷയില്‍ പുതിയ നിയമങ്ങള്‍ തയാറാക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രമിക്കുന്നത്”

”പുതിയ സാങ്കേതിക മുന്നേറ്റങ്ങള്‍ ലീഗല്‍ പ്രൊഫഷന്‍ പ്രയോജനപ്പെടുത്തണം”

‘അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023’ ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ദേശീയവും അന്തര്‍ദേശീയവുമായ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണത്തിനും സംവാദത്തിനും ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും, നിയമപ്രശ്‌നങ്ങളിലെ അന്താരാഷ്ട്ര സഹകരണവും ധാരണയും ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി വര്‍ത്തിക്കുന്നതിനാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
ആഗോള നിയമ സാഹോദര്യത്തിലെ പ്രമുഖരുമായി സംവദിക്കാന്‍ അവസരം ലഭിച്ചതില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഇംഗ്ലണ്ടിലെ ലോര്‍ഡ് ചാന്‍സലര്‍ അലക്‌സ് ചോക്ക്, ബാര്‍ അസോസിയേഷന്‍ ഓഫ് ഇംഗ്ലണ്ട് പ്രതിനിധികള്‍, കോമണ്‍വെല്‍ത്ത്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, രാജ്യത്തങ്ങോളമിങ്ങോളമുള്ളവര്‍ എന്നിവരുടെ സാന്നിദ്ധ്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി 2023 ലെ അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം വസുധൈവ കുടുംബകം എന്ന ചൈതന്യത്തിന്റെ പ്രതീകമായി മാറിയെന്ന് പറഞ്ഞു. വിദേശ പ്രമുഖരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഈ പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതിന് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നന്ദിയും അറിയിച്ചു.
ഏതൊരു രാജ്യത്തിന്റെയും വികസനത്തില്‍ നിയമ സാഹോദര്യത്തിനുള്ള പങ്ക് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”വര്‍ഷങ്ങളായി, ജുഡീഷ്യറിയും ബാറും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ കാവല്‍ക്കാരാണ്”, അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ നിയമവിദഗ്ധരുടെ പങ്കും പ്രധാനമന്ത്രി മോദി ഉയര്‍ത്തിക്കാട്ടി. മഹാത്മാഗാന്ധി, ബാബാ സാഹിബ് അംബേദ്കര്‍, ബാബു രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ പട്ടേല്‍, ലോകമാന്യ തിലക്, വീര്‍ സവര്‍ക്കര്‍ എന്നിവരുടെ ഉദാഹരണങ്ങളും അദ്ദേഹം നല്‍കി. ”ലീഗല്‍ പ്രൊഫഷനിലെ അനുഭവപരിചയം സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിച്ചു, ഇന്നത്തെ നിഷ്പക്ഷ നീതിന്യായ വ്യവസ്ഥ ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കാനും സഹായിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രപരമായ നിരവധി തീരുമാനങ്ങള്‍ക്ക് രാജ്യം സാക്ഷിയായ സമയത്താണ് അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം നടക്കുന്നതെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നാരീശക്തി വന്ദന്‍ അധീനിയം ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയതും അനുസ്മരിച്ചു. ”നാരി ശക്തി വന്ദന്‍ നിയമം സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന് ഇന്ത്യയില്‍ പുതിയ ദിശയും ഊര്‍ജ്ജവും നല്‍കും”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയില്‍ ഇന്ത്യയുടെ ജനാധിപത്യം, ജനസംഖ്യ, നയതന്ത്രം എന്നിവയെക്കുറിച്ചുള്ള ഒരു വീക്ഷണം ലോകത്തിന് ലഭിച്ചതായും അദ്ദേഹം പരാമര്‍ശിച്ചു. ഒരു മാസം മുമ്പ് ഇതേ ദിവസം ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറക്കികൊണ്ട് ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയതും പ്രധാനമന്ത്രി അനുസ്മരിച്ചു. ആത്മവിശ്വാസത്താല്‍ നിറഞ്ഞുനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യ 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ഈ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ഒരു വികസിത രാഷ്ട്രമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യയുടെ നിയമ സംവിധാനത്തിന് ശക്തവും സ്വതന്ത്രവും നിഷ്പക്ഷവുമായ അടിത്തറയുടെ ആവശ്യകതയും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര അഭിഭാഷക സമ്മേളനം 2023 അത്യന്തം വിജയകരമാകുമെന്നും ഓരോ രാജ്യത്തിനും മറ്റ് രാജ്യങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പഠിക്കാനുള്ള അവസരം ലഭിക്കുമെന്നുമുള്ള ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ഇന്നത്തെ ലോകത്തിന്റെ ആഴത്തിലുള്ള പരസ്പരബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി വിശദീകരിച്ചു. അതിര്‍ത്തികളേയും അധികാരപരിധിയേയും പരിഗണിക്കാത്ത നിരവധി ശക്തികള്‍ ഇന്ന് ലോകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അപകടങ്ങള്‍ ആഗോളമാകുമ്പോള്‍ അവയെ നേരിടാനുള്ള വഴികളും ആഗോളമായിരിക്കണം”, അദ്ദേഹം പറഞ്ഞു. സൈബര്‍ ഭീകരത, കള്ളപ്പണം വെളുപ്പിക്കല്‍, നിര്‍മ്മിത ബുദ്ധിയുടെ ദുരുപയോഗ സാദ്ധ്യതകള്‍ എന്നിവയില്‍ സ്പര്‍ശിച്ച അദ്ദേഹം അത്തരം വിഷയങ്ങളില്‍ ആഗോള ചട്ടക്കൂട് തയ്യാറാക്കുന്നത് ഗവണ്‍മെന്റ് കാര്യങ്ങള്‍ക്ക് അപ്പുറമാണെന്നും വിവിധ രാജ്യങ്ങളുടെ നിയമ ചട്ടക്കൂടുകള്‍ തമ്മിലുള്ള പരസ്പരബന്ധം ഇതിന് അനിവാര്യമാണെന്നും പറഞ്ഞു.
വാണിജ്യ ഇടപാടുകളുടെ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചതോടെ ഇതര തര്‍ക്ക പരിഹാരം  ലോകമെമ്പാടും പ്രചാരണം നേടിയെന്ന് എ.ഡി.ആറിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അനൗപചാരിക തര്‍ക്ക പരിഹാര പാരമ്പര്യം ക്രമപ്പെടുത്തുന്നതിനായി, ഒരു മദ്ധ്യസ്ഥ നിയമം കേന്ദ്ര ഗവണ്‍മെന്റ് നിര്‍മ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, ലോക് അദാലത്തും വലിയ പങ്ക് വഹിക്കുന്നുണ്ട്, കഴിഞ്ഞ 6 വര്‍ഷത്തിനിടെ ലോക് അദാലത്തുകള്‍ 7 ലക്ഷം കേസുകള്‍ പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നീതി നിര്‍വഹണത്തിലെ ചര്‍ച്ചചെയ്യപ്പെടാത്ത സുപ്രധാനമായ ഒരു വശം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഭാഷയുടെയും നിയമത്തിന്റെയും ലാളിത്യത്തെക്കുറിച്ചും പരാമര്‍ശിച്ചു. ഏത് നിയമവും നിയമസംവിധാനത്തിന് പരിചതമായതും പിന്നീട് സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയുമുള്ളതുമായ രണ്ട് ഭാഷകളില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയെക്കുറിച്ച് ഗവണ്‍മെന്റിന്റെ സമീപനത്തിലെ ഉള്‍ക്കാഴ്ചകള്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ”നിയമം തങ്ങളുടേതാണെന്ന് പൗരന്മാര്‍ക്ക് തോന്നണം”, പുതിയ നിയമങ്ങള്‍ ലളിതമായ ഭാഷയില്‍ തയാറാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെന്നതിന് അടിവരയിട്ട് ഊന്നിപ്പറഞ്ഞ ശ്രീ മോദി ഡാറ്റാ സംരക്ഷണ നിയമത്തിന്റെ ഉദാഹരണം നല്‍കുകയും ചെയ്തു. ഹിന്ദി, തമിഴ്, ഗുജറാത്തി, ഒറിയ എന്നീ 4 പ്രാദേശിക ഭാഷകളിലേക്ക് വിധിന്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതിന് ഇന്ത്യന്‍ സുപ്രീം കോടതിയെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിലെ മഹത്തായ മാറ്റത്തെ അഭിനന്ദിക്കുകയും ചെയ്തു.
സാങ്കേതികവിദ്യ, പരിഷ്‌കരണങ്ങള്‍, പുതിയ നീതിന്യായ പ്രക്രിയകള്‍ എന്നിവയിലൂടെ നിയമനടപടികള്‍ കാര്യക്ഷമമാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത പ്രസംഗം ഉപസംഹാരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സാങ്കേതിക പുരോഗതി നീതിന്യായ സംവിധാനത്തിന് പുതിയ പന്ഥാവുകള്‍ തുറന്നിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലീഗല്‍ പ്രൊഫഷന്‍ സാങ്കേതിക പരിഷ്‌കാരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മറ്റുള്ളവര്‍ക്കൊപ്പം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ, ഡോ. ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്ര നിയമ-നീതിന്യായ മന്ത്രി ശ്രീ അര്‍ജുന്‍ റാം മേഘ്‌വാള്‍, അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യയുടെ ശ്രീ ആര്‍. വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ, ശ്രീ തുഷാര്‍ മേത്ത, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീ. മനാനന്‍ കുമാര്‍ മിശ്ര, യു.കെ ലോര്‍ഡ് ചാന്‍സലര്‍ മിസ്റ്റര്‍ അലക്‌സ് ചോക്ക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

‘നീതി വിതരണ സംവിധാനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് അന്താരാഷ്ട്ര അഭിഭാഷക കോണ്‍ഫറന്‍സ് 2023 സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള വിവിധ നിയമ വിഷയങ്ങളില്‍ അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും, ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം, നിയമപരമായ വിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണവും ധാരണയും ശക്തിപ്പെടുത്തുക എന്നതിനുള്ള ഒരു വേദിയായി വര്‍ത്തിക്കുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്. നിയമരംഗത്ത് ഉയര്‍ന്നുവരുന്ന പ്രവണതകള്‍, അതിര്‍ത്തി കടന്നുള്ള വ്യവഹാരങ്ങളിലെ വെല്ലുവിളികള്‍, നിയമ സാങ്കേതികവിദ്യ, പരിസ്ഥിതി നിയമം തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രമുഖ ജഡ്ജിമാര്‍, നിയമ വിദഗ്ധര്‍, ആഗോള നിയമ സാഹോദര്യത്തിന്റെ നേതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close