National News

പ്രധാനമന്ത്രി ഡൽഹിയിൽ പിഎം സ്വനിധി ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു

പദ്ധതി പ്രകാരം ഒരുലക്ഷം വഴിയോരക്കച്ചവടക്കാർക്കു വായ്പ വിതരണം ചെയ്തു

ഡൽഹി മെട്രോയുടെ നാലാംഘട്ടത്തിൽ കൂട്ടിച്ചേർക്കുന്ന രണ്ട് ഇടനാഴികൾക്കു തറക്കല്ലിട്ടു

“പിഎം സ്വനിധി യോജന വഴിയോരക്കച്ചവടക്കാരുടെ ജീവനാഡിയായി മാറി”

“വഴിയോരക്കച്ചവടക്കാരുടെ കച്ചവടവണ്ടികളും കടകളും ചെറുതാണെങ്കിലും അവരുടെ സ്വപ്നങ്ങൾ വലുതാണ്”

“പിഎം സ്വനിധി പദ്ധതി ലക്ഷക്കണക്കിനു വഴിയോരക്കച്ചവടക്കാരുടെ കുടുംബങ്ങൾക്കുള്ള പിന്തുണാസംവിധാനമായി മാറി”

“പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം മെച്ചപ്പെടുത്താൻ മോദി അക്ഷീണം പ്രവർത്തിക്കുകയാണ്. ‘പൊതുജനങ്ങളുടെ ക്ഷേമത്തിലൂടെ രാജ്യത്തിന്റെ ക്ഷേമം’ എന്നതാണു മോദിയുടെ ചിന്ത”

“സാധാരണ പൗരന്മാരുടെ സ്വപ്നങ്ങളുടെ പങ്കാളിത്തവും മോദിയുടെ ദൃഢനിശ്ചയവുമാണു ശോഭനമായ ഭാവിയുടെ ഉറപ്പ്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡൽഹിയിലെ ജെഎൽഎൻ സ്റ്റേഡിയത്തിൽ പിഎം സ്വനിധി പദ്ധതിയുടെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്തു. പദ്ധതിയുടെ ഭാഗമായി ഡൽഹിയിൽനിന്നുള്ള 5000 പേരുൾപ്പെടെ ഒരുലക്ഷം തെരുവോരക്കച്ചവടക്കാർക്കു വായ്പ വിതരണം ചെയ്തു. അഞ്ചു ഗുണഭോക്താക്കൾക്കു പിഎം സ്വനിധി വായ്പാചെക്കുകൾ അദ്ദേഹം കൈമാറി. ഡൽഹി മെട്രോയുടെ നാലാം ഘട്ടത്തിൽ കൂട്ടിച്ചേർക്കുന്ന രണ്ട് ഇടനാഴികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

സദസിനെ അഭിസംബോധന ചെയ്യവേ, നൂറു നഗരങ്ങളിൽനിന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ പരിപാടിയ‌ിൽ ലക്ഷക്കണക്കിനു തെരുവോരക്കച്ചവടക്കാർ പങ്കെടുക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്തെ തെരുവോരക്കച്ചവടക്കാരുടെ ശക്തി അനുസ്മരിച്ച പ്രധാനമന്ത്രി, ദൈനംദിന ജീവിതത്തിൽ അവരുടെ പ്രാധാന്യത്തിനും അടിവരയിട്ടു. രാജ്യത്തുടനീളമുള്ള ഒരുലക്ഷം തെരുവോരക്കച്ചവടക്കാരുടെ അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനുമുപരിയായി ഡൽഹി മെട്രോയ്ക്കായി കൂട്ടിച്ചേർത്ത രണ്ട് ഇടനാഴികളായ ലാജ്പത് നഗർ-സാകേത്-ജി ബ്ലോക്ക്, ഇ​ന്ദ്രലോക്-ഇന്ദ്രപ്രസ്ഥ എന്നിവയ്ക്കും ഇന്നു തുടക്കംകുറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

കഠിനാധ്വാനത്തിലൂടെയും ആത്മാഭിമാനത്തിലൂടെയും തങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന രാജ്യത്തെ ലക്ഷക്കണക്കിനു വഴിയോരക്കച്ചവടക്കാരെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കച്ചവടവാഹനങ്ങളും കടകളും ചെറുതാണെങ്കിലും അവരുടെ സ്വപ്നങ്ങൾ വളരെ വലുതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വഴിയോരക്കച്ചവടക്കാരുടെ ക്ഷേമത്തിൽ മുൻകാല ഗവണ്മെന്റുകൾ താൽപ്പര്യമേതും കാട്ടിയില്ലെന്നും ഇത് അവരുടെ കാര്യത്തിൽ അനാദരവിലേക്കും ബുദ്ധിമുട്ടിലേക്കും നയിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവർക്കു ധനസഹായം ആവശ്യം വന്നപ്പോൾ ഉയർന്ന പലിശയുള്ള വായ്പകളാണു ലഭിച്ചിരുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. കൃത്യമായി പണമടയ്ക്കാൻ കഴിയാതിരുന്നത് അനാദരവു വർധിക്കാനും പലിശനിരക്കുയരാനും ഇടയാക്കി. വായ്പാ ഈടുകളൊന്നും കൈവശമില്ലാത്തതിനാൽ അവർക്കു ബാങ്കുകളിൽ പ്രവേശനം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം സന്ദർഭങ്ങളിൽ, ബാങ്ക് അക്കൗണ്ടുകളില്ലാത്തതിനാലും കച്ചവടരേഖകളില്ലാത്തതിനാലും ബാങ്ക് വായ്പകൾ ലഭിക്കുന്നത് അസാധ്യമായിരുന്നു. “മുൻ ഗവണ്മെന്റുകൾ വഴിയോരക്കച്ചവടക്കാരുടെ ആവശ്യങ്ങൾക്കു ശ്രദ്ധയേതും നൽകിയില്ല. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമമൊന്നും നടത്തിയില്ല” – പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ ഈ ദാസൻ ദാരിദ്ര്യത്തിൽനിന്നാണു വന്നത്. ഞാൻ ദാരിദ്ര്യത്തിലാണു ജീവിച്ചത്. അതുകൊണ്ടാണ് ആരാലും ശ്രദ്ധിക്കപ്പെടാത്തരെ മോദി പരിപാലിക്കുക മാത്രമല്ല, ആരാധിക്കുകയും ചെയ്തത്” – പ്രധാനമന്ത്രി പറഞ്ഞു. ഈടായി നൽകാൻ ഒന്നുമില്ലാത്തവർക്കു മോദിയുടെ ഉറപ്പ് ഈടായെന്നും അദ്ദേഹം പറഞ്ഞു. വഴിയോരക്കച്ചവടക്കാരുടെ സത്യസന്ധതയെയും അദ്ദേഹം പ്രശംസിച്ചു. വഴിയോരക്കച്ചവടക്കാർക്ക് അവരുടെ രേഖകളും ഡിജിറ്റൽ ഇടപാടുകളുടെ ഉപയോഗവും അനുസരിച്ച് 10,000ഉം 20,000ഉം 50,000ഉം രൂപയുടെ വായ്പകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 62 ലക്ഷം ഗുണഭോക്താക്കൾക്ക് 11,000 കോടി രൂപയുടെ സഹായം ലഭിച്ചു. ഗുണഭോക്താക്കളിൽ പകുതിയിലേറെയും സ്ത്രീകളാണെന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

കോവിഡ് മഹാമാരിക്കാലത്തു പിഎം സ്വനിധി പദ്ധതിക്കു തുടക്കമിട്ടത് അനുസ്മരിച്ച പ്രധാനമന്ത്രി, തെരുവോരക്കച്ചവടക്കാരുടെ വരുമാനം പലമടങ്ങു വർധിച്ചിട്ടുണ്ടെന്നും വാങ്ങലുകളുടെ ഡിജിറ്റൽ രേഖകൾ ബാങ്കിൽനിന്നുള്ള ആനുകൂല്യങ്ങൾ നേടാൻ അവരെ സഹായിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന സമീപകാല പഠനത്തിലേക്കു വെളിച്ചം വീശി. എല്ലാ വർഷവും ഡിജിറ്റൽ ഇടപാടുകൾ വഴി 1200 രൂപ ക്യാഷ്ബാക്ക് റിഡീം ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

വഴിയോരക്കച്ചവടക്കാർ അവരുടെ ദൈനംദിന ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, അവരിൽ പലരും ഉപജീവനത്തിനായി ഗ്രാമങ്ങളിൽനിന്നു നഗരങ്ങളിലേക്കു കുടിയേറുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി. “പിഎം സ്വനിധി ഗുണഭോക്താക്കളെ ബാങ്കുകളുമായി ബന്ധിപ്പിക്കുക മാത്രമല്ല, മറ്റു സർക്കാർ ആനുകൂല്യങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യുന്നു” – സൗജന്യ റേഷൻ, സൗജന്യ ചികിത്സ, സൗജന്യ പാചകവാതക കണക്ഷനുകൾ എന്നിവയുടെ ഉദാഹരണങ്ങൾ നൽകി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുടനീളം എവിടെനിന്നും സൗജന്യ റേഷൻ ലഭ്യമാക്കാൻ അനുവദിക്കുന്ന ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതിയുടെ പരിവർത്തനാത്മക സമീപനവും അദ്ദേഹം എടുത്തുപറഞ്ഞു.

അടച്ചുറപ്പുള്ള നാലുകോടി വീടുകളിൽ ഒരുകോടിയും നഗരത്തിലെ പാവപ്പെട്ടവർക്കാണ് അനുവദിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. ചേരികൾക്കുപകരം അടച്ചുറപ്പുള്ള വീടുകൾ നൽകാനുള്ള ബൃഹദ്‌യത്നത്തെക്കുറിച്ചു പരാമർശിക്കവേ, ഡൽഹിയിൽ ഇതിനകം 3000 വീടുകൾ പൂർത്തിയായിട്ടുണ്ടെന്നും 3500 വീടുകൾ പൂർത്തിയാകാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അനധികൃത കോളനികൾ ദ്രുതഗതിയിൽ ക്രമവൽക്കരിക്കുന്നതിനെക്കുറിച്ചും 75,000 രൂപ വകയിരുത്തിയ പിഎം സൂര്യഘർ മുഫ്ത് ബിജ്‌ലി യോജനയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു

‘ഡല്‍ഹിയിലെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം സുഗമമാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് രാവും പകലും പ്രയത്‌നിക്കുകയാണ്”, പ്രധാനമന്ത്രി മോദി പറഞ്ഞു. ഇടത്തരക്കാര്‍ക്കും നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്കും വേണ്ടി പക്കാ വീടുകള്‍ നിര്‍മ്മിച്ചതിന്റെ ഉദാഹരണം നല്‍കിയ അദ്ദേഹം, വീടുകള്‍ നിര്‍മ്മിക്കാന്‍ 50,000 കോടി രൂപ സബ്‌സിഡിയായി കൈമാറിയതായും അറിയിച്ചു. ഡസന്‍ കണക്കിന് നഗരങ്ങളിലെ മെട്രോ സര്‍വീസുകളുടെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളും മലിനീകരണത്തിന്റെയും ഗതാഗതക്കുരുക്കിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നതും അദ്ദേഹം പരാമര്‍ശിച്ചു. ”കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി മെട്രോ ശൃംഖല രണ്ട് തവണ വികസിപ്പിച്ചു”, ലോകത്തിലെ തെരഞ്ഞെടുത്ത ഏതാനും നഗരങ്ങളിലേതുപോലെ ഒന്നാണ് ഡല്‍ഹിയുടെ മെട്രോയുടെ വിപുലമായ ശൃംഖലയെന്ന് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹി എന്‍.സി.ആര്‍ മേഖലയിലേക്കുള്ള നമോ ഭാരത് അതിവേഗ റെയില്‍ ബന്ധിപ്പിക്കലിനേയും അദ്ദേഹം പരാമര്‍ശിച്ചു. ”നഗരത്തിലെ മലിനീകരണം തടയുന്നതിനായി കേന്ദ്രഗവണ്‍മെന്റ് ഡല്‍ഹിയില്‍ 1000-ലധികം ഇലക്ട്രിക് ബസുകള്‍ ഓടിക്കുകയാണ്”, പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിനായി ഡല്‍ഹിക്ക് ചുറ്റും നിരവധി അതിവേഗ പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആഴ്ചയില്‍ ഉദ്ഘാടനം ചെയ്ത ദ്വാരക അതിവേഗ പാതയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രാപ്യമായ സൗകര്യങ്ങള്‍ വന്നതിലൂടെയും കായികതാരങ്ങള്‍ക്ക് ഗുണനിലവാരമുള്ള പരിശീലനത്തിലൂടെയും സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ക്ക് മുന്‍പൊന്നുമില്ലാത്തതരത്തില്‍ ഖേലോ ഇന്ത്യ അവസരങ്ങള്‍ നല്‍കുന്നതിനെ, യുവജനങ്ങള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുന്‍കൈയെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പരാമര്‍ശിച്ചു.

”പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ മോദി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. പൊതുജനക്ഷേമത്താല്‍ രാഷ്ട്രത്തിന്റെ ക്ഷേമം, അഴിമതിയും പ്രീണനവും വേരോടെ ഇല്ലാതാക്കി ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതാണ് മോദിയുടെ ചിന്ത”, പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.

”സാധാരണ പൗരന്മാരുടെ സ്വപ്‌നങ്ങളുടെ പങ്കാളിത്തവും മോദിയുടെ ദൃഢനിശ്ചയവുമാണ് ശോഭനമായ ഭാവിയുടെ ഉറപ്പ്” എന്നു പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ വിനയ് കുമാര്‍ സക്‌സേന, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ ഭഗവത് കിഷൻ റാവു കരാദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

മാഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ 2020 ജൂണ്‍ 1 നാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പി.എം സ്വാനിധിക്ക് സമാരംഭം കുറിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തെരുവ് കച്ചവടക്കാരുടെ സമൂഹങ്ങള്‍ക്ക് ഇത് പരിവര്‍ത്തനപരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ രാജ്യത്താകമാനമുള്ള 62 ലക്ഷത്തിലധികം വഴിയോര കച്ചവടക്കാര്‍ക്കായി 82 ലക്ഷം വായ്പകളിലൂടെ 10,978 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം ഏകദേശം 232 കോടി രൂപ വരുന്ന 2 ലക്ഷം വായ്പകള്‍ വിതരണം ചെയ്തിട്ടുണ്ട്. ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെയും സമഗ്രമായ ക്ഷേമത്തിന്റെയും ഒരു വഴിവിളക്കായി ഈ പദ്ധതി തുടരുന്നു.

ഡല്‍ഹി മെട്രോയുടെ ലജ്പത് നഗര്‍ – സാകേത്-ജി ബ്ലോക്ക്, ഇന്ദര്‍ലോക് – ഇന്ദ്രപ്രസ്ഥ എന്നീ രണ്ട് അധിക ഇടനാഴികളുടെ തറക്കല്ലിടലും പരിപാടിയില്‍, പ്രധാനമന്ത്രി നിര്‍വഹിച്ചു. ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഒന്നിച്ച് ചേര്‍ത്താല്‍ 20 കിലോമീറ്ററിലധികം നീളംവരുന്ന ഈ രണ്ടു ഇടനാഴികളും കൂടി സഹായിക്കും.

ലജ്പത് നഗര്‍, ആന്‍ഡ്രൂസ് ഗഞ്ച്, ഗ്രേറ്റര്‍ കൈലാഷ് – 1, ചിരാഗ് ഡല്‍ഹി, പുഷ്പ ഭവന്‍, സാകേത് ജില്ലാ കേന്ദ്രം, പുഷ്പ് വിഹാര്‍, സാകേത് ജി – ബ്ലോക്ക് എന്നിവ ലജ്പത് നഗര്‍ മുതല്‍ സാകേത് ജി-ബ്ലോക്ക് വരെയുള്ള ഇടനാഴിയില്‍ ഈ സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുന്നു. ഇന്ദര്‍ലോക് – ഇന്ദ്രപ്രസ്ഥ ഇടനാഴിയില്‍ ഇന്ദര്‍ലോക്, ദയാ ബസ്തി, സരായ് രോഹില്ല, അജ്മല്‍ ഖാന്‍ പാര്‍ക്ക്, നബി കരീം, ന്യൂഡല്‍ഹി, എല്‍.എന്‍.ജെ.പി ഹോസ്പിറ്റല്‍, ഡല്‍ഹി ഗേറ്റ്, ഡല്‍ഹി സചിവാലയ, ഇന്ദ്രപ്രസ്ഥ എന്നീ സ്‌റ്റേഷനുകളും ഉള്‍പ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close