Kerala

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

*മന്ത്രി വീണാ ജോർജ് ആശുപത്രിയിലെത്തി അഭിനന്ദിച്ചു

           തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ തുടർച്ചയായ രണ്ടാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയും വിജകരമായി. കരൾ രോഗം മൂലം കാൻസർ ബാധിച്ച തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി 53 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ ഉറ്റ ബന്ധുവാണ് കരൾ പകുത്ത് നൽകിയത്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രോഗിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ട്രാൻസ്പ്ലാന്റ് ടീമിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

           കഴിഞ്ഞ മാസം എട്ടിനായിരുന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 11 മണിയോട് കൂടിയാണ് പൂർത്തിയാക്കിയത്. സർജിക്കൽ ഗ്യാസ്ട്രോ, അനസ്തേഷ്യ ആന്റ് ക്രിട്ടിക്കൽ കെയർ, മെഡിക്കൽ ഗ്യാസ്ട്രോ, കാർഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നൂറോളം പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമാക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, നോഡൽ ഓഫീസർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സൂക്ഷ്മമായ പരിശോധനകൾക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തു.

           ഏറെ പണച്ചെലവുള്ള അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്ക് കൂടുതൽ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ യാഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമായി വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close