ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ തിരുവനന്തപുരം ജില്ലയിലെ സിറ്റിങിൽ ശാസ്തമംഗലം കമ്മീഷൻ ഓഫീസിൽ നടന്നു. സിറ്റിങിൽ പതിനാല് പരാതികൾ കമ്മീഷൻ ചെയർമാൻ എ. എ. റഷീദ് പരിഗണിച്ചു. മൂന്ന് പരാതികളിൽ തീർപ്പാക്കി. മറ്റുള്ളവ അടുത്ത സിറ്റിങിലേക്ക് മാറ്റി.
പ്രീ- മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിച്ച ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷം പിന്നിട്ടിട്ടും സ്‌കോളർഷിപ്പ് ലഭിക്കാത്തതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത കമ്മിഷൻ ന്യൂനപക്ഷക്ഷേമ ഡയറക്ടറോടും പൊതുവിദ്യാഭ്യാസ ഡയറക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ബയോമെട്രിക് ഓതന്റിക്കേഷൻ നടത്താനുണ്ടായ കാലതാമസമാണ് ഇതിന് കാരണമെന്നും നിലവിൽ മുഴുവൻ കുട്ടികളും ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തിയിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.
തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിലുണ്ടായ ഒഴിവുകളിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭ്യമാക്കണമെന്ന അപേക്ഷയിലും, വിധവയും രണ്ട് പെൺകുട്ടികളുടെ മാതാവുമായ പൂജപ്പുര സ്വദേശിനി ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെയ്ക്കാൻ ധനസഹായമനുവദിക്കണമെന്നുള്ള അപേക്ഷയിലും കമ്മീഷന്റെ ഇടപെടലിൽ തീർപ്പായി.