Thiruvananthapuram

ഭിന്നശേഷിയുണ്ടെന്നു കരുതി ഒതുങ്ങിക്കൂടരുത്, സാധ്യമായ എല്ലാ സഹായവും നല്‍കും: മുഖ്യമന്ത്രി

ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടരുതെന്നും ഭിന്നശേഷി ജീവിത വിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും ഓരോരുത്തരും നിശ്ചയിക്കണം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തി നവകേരളം ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് – മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഭിന്നശേഷി വിഭാഗത്തില്‍നിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭിന്നശേഷിയുള്ളവര്‍ പൊതുസമൂഹത്തില്‍ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കുകയെന്നത് ആധുനിക ജനാധിപത്യ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. കാഴ്ച, കേള്‍വി, സംസാരശേഷി എന്നിവയിലോ ശാരീരികമായോ ബുദ്ധിപരമായോ പിന്നാക്കം നില്‍ക്കുന്നവരെ അതൊന്നുമില്ലാത്തവരോടു മത്സരിക്കാന്‍ നിയോഗിക്കുന്നതു നീതിയല്ല. അതു ഭിന്നശേഷിയുള്ളവര്‍ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ എക്കാലവും പിന്നാക്കം തന്നെ നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുക. ഭിന്നശേഷിയുള്ളവരെ സവിശേഷമായി കാണുകയും അവര്‍ക്കു വേണ്ട പ്രത്യേക പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയും ചെയ്യണം. ഇതു മുന്‍നിര്‍ത്തി നവകേരള സൃഷ്ടിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവരെക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണു സംസ്ഥാന സര്‍ക്കാര്‍.

നവകേരളത്തിന്റെ മുഖമുദ്രകളില്‍ പ്രധാനപ്പെട്ടത് അതിന്റെ ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവമാണ്. എന്തു കാരണത്തിന്റെ പേരിലാണെങ്കിലും ഒരൊറ്റ വ്യക്തിപോലും അതില്‍ നിന്ന് ഒഴിവാക്കപ്പെടുകയില്ല. ഭിന്നശേഷി എന്നത് വ്യക്തിയുടെ മാത്രം പ്രശ്‌നമാണെന്നും സമൂഹത്തിന് അതില്‍ ഉത്തരവാദിത്വമില്ലെന്നും വ്യാഖാനിക്കുന്ന ചിലരുണ്ട്. ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും അതിനാല്‍ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സമൂഹത്തിന്റെ കടമയെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണെന്നുമുള്ള  കാഴ്ചപ്പാടാണ് സംസ്ഥാന  സര്‍ക്കാരിനുള്ളത്. ഒരു രംഗത്തു ഭിന്നശേഷി, മറ്റൊരു രംഗത്ത് അധികശേഷി എന്നും വരാം. ഈ അധികശേഷി കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരിക എന്നതും സര്‍ക്കാരിന്റെ നയമാണ്.

വിവിധങ്ങളായ സമീപനങ്ങളെയും സാധ്യതകളെയും സമന്വയിപ്പിച്ചു നിരവധി പദ്ധതികളാണു ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവര്‍ക്ക് കൂടി ഉപയോഗിക്കാന്‍ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദ്യാഭ്യാസത്തിലും തൊഴിലിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക, പരമാവധി ഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്നിവയെല്ലാം ചെയ്തുവരുന്നത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close