ലോകനാർകാവ് ടൂറിസ്റ്റ് റസ്റ്റ് ഹൗസും കളരിത്തറയും ഒക്ടോബർ 15ന് നാടിന് സമർപ്പിച്ചു
തീർഥാടന ടൂറിസത്തിൽ കോഴിക്കോടിന്റെ മാറ്റ് കൂട്ടാൻ ലോകനാർകാവ് ഒരുങ്ങി. സംസ്ഥാന സർക്കാർ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വടകര മേമുണ്ട ലോകനാർകാവ് ക്ഷേത്രത്തിൽ നിർമിച്ച ടൂറിസ്റ്റ് റസ്റ്റ് ഹൗസിന്റെയും കളരിത്തറയുടെയും ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകീട്ട് നാലിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ മുരളീധരൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവർ മുഖ്യാതിഥികളായി.
2010ൽ അന്നത്തെ ടൂറിസം, ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തിയതോടെയാണ് ലോകനാർകാവിലെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തീകരിച്ചത്.
ലോകനാർക്കാവ് ക്ഷേത്രത്തിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ റസ്റ്റ് ഹൗസും കളരി പരിശീലന കേന്ദ്രവും നിർമ്മിച്ചത്. ലോകനാർകാവിലെത്തുന്ന തീർഥാടന സഞ്ചാരികൾക്ക് താമസിക്കാനുള്ള റസ്റ്റ് ഹൗസിൽ 14 കുടുംബങ്ങൾക്ക് താമസിക്കാവുന്ന മുറികൾ, ശീതീകരിച്ച മുറികൾ, ഡോർമിറ്ററി, പരമ്പരാഗത കളരി പരിശീലന സൗകര്യം, വിശാലമായ മുറ്റം, ചുറ്റുമതിൽ എന്നിവയാണുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണച്ചുമതല. മ്യൂസിയം, ചിറകളുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഊട്ടുപുര, തന്ത്രിമഠം, പുതിയോട്ടിൽ കൊട്ടാരം പുതുക്കിപ്പണിയൽ തുടങ്ങിയ പ്രവൃത്തികളുടെ നടപടികൾ പുരോഗമിക്കുകയാണ്.