അമ്മയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ അഭിസംബോധന
‘അമ്മയുടെ സാന്നിദ്ധ്യവും അനുഗ്രഹങ്ങളും വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്, നമുക്ക് അത് അനുഭവിക്കാന്‍ മാത്രമേ കഴിയൂ’.
”അമ്മ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തീഭാവമാണ്. അവര്‍ ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹകയാണ്”
‘ആരോഗ്യ മേഖലയോ വിദ്യാഭ്യാസ മേഖലയോ ആകട്ടെ, അമ്മയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിനും സാമൂഹിക ക്ഷേമത്തിനും പുതിയ ഉയരങ്ങള്‍ നല്‍കി’
‘അമ്മയ്ക്ക് ലോകമെമ്പാടും അനുയായികളുണ്ട്, അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രതിച്ഛായയും അതിന്റെ വിശ്വാസ്യതയും ശക്തിപ്പെടുത്തി.’
‘വികസനത്തോടുള്ള ഇന്ത്യയുടെ മാനുഷിക കേന്ദ്രീകൃത സമീപനത്തിന്റെ പ്രതിഫലനമാണ് അമ്മ, അത് പകര്‍ച്ചവ്യാധി അനന്തര ലോകത്ത് ഇന്ന് അംഗീകരിക്കപ്പെടുന്നു’.
അമ്മ, മാതാ അമൃതാനന്ദമയി ജിയുടെ 70-ാം ജന്മദിനാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.മാതാ അമൃതാനന്ദമയി ജിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ആശംസിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, അവര്‍ സേവനത്തിന്റെയും ആത്മീയതയുടെയും പ്രതീകമാണെന്നും പറഞ്ഞു. ലോകമെമ്പാടും സ്‌നേഹവും അനുകമ്പയും പ്രചരിപ്പിക്കാനുള്ള അവരുടെ ദൗത്യം മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അമ്മയുടെ അനുയായികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്ന് ഒത്തുകൂടിയ എല്ലാവരെയും പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.അമ്മയുമായി 30 വര്‍ഷത്തിലേറെയായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, കച്ചിലെ ഭൂകമ്പത്തിന് ശേഷം വളരെക്കാലം അമ്മയോടൊപ്പം പ്രവര്‍ത്തിച്ചത് അനുസ്മരിച്ചു. അമ്മയുടെ അറുപതാം പിറന്നാള്‍ അമൃതപുരിയില്‍ ആഘോഷിച്ചത് അദ്ദേഹം ഓര്‍ത്തു. ഇന്നും അമ്മയുടെ ചിരിക്കുന്ന മുഖത്തിന്റെയും സ്നേഹനിര്‍ഭരമായ പ്രകൃതത്തിന്റെയും ഊഷ്മളത പഴയതുപോലെ തന്നെ തുടരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളും ലോകത്തില്‍ അവര്‍ ചെലുത്തിയ സ്വാധീനവും പലമടങ്ങ് വളര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഹരിയാനയിലെ ഫരീദാബാദില്‍ അമ്മയുടെ സാന്നിധ്യത്തില്‍ അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത് അനുസ്മരിച്ചു. അമ്മയുടെ സാന്നിധ്യവും അനുഗ്രഹവും വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്, നമുക്കത് അനുഭവിക്കാനേ കഴിയൂ,’ അദ്ദേഹം ഊന്നിപ്പറഞ്ഞു. ”സ്നേഹത്തിന്റെയും അനുകമ്പയുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂര്‍ത്തീഭാവമാണ് അമ്മ; ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തിന്റെ വാഹക”, പ്രധാനമന്ത്രിയുടെ വാക്കുകള്‍.”ആരോഗ്യ മേഖലയോ വിദ്യാഭ്യാസ മേഖലയോ ആകട്ടെ, അമ്മയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും മനുഷ്യ സേവനത്തിനും സാമൂഹിക ക്ഷേമത്തിനും പുതിയ ഉയരങ്ങള്‍ നല്‍കി”, രാജ്യത്തും വിദേശത്തും സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള അമ്മയുടെ പ്രവര്‍ത്തനത്തിന്റെ വശം എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. രാജ്യത്ത് ആരംഭിച്ച ശുചിത്വ യജ്ഞം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ആദ്യ വ്യക്തിത്വങ്ങളില്‍ ഒരാള്‍ അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗാതീരത്ത് ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ അവര്‍ 100 കോടി രൂപ സംഭാവന നല്‍കി. ഇത് ശുചിത്വത്തിന് പുതിയ ഉത്തേജനം നല്‍കുകയും ചെയ്തു. ”അമ്മയ്ക്ക് ലോകമെമ്പാടും അനുയായികളുണ്ട്, അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രതിച്ഛായയും അതിന്റെ വിശ്വാസ്യതയും ശക്തിപ്പെടുത്തിയിട്ടുണ്ട്. പ്രചോദനം വളരെ വലുതാകുമ്പോള്‍, ശ്രമങ്ങളും മഹത്തരമാകും, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹാമാരിക്കു ശേഷമുള്ള ലോകത്ത് ഇന്ന് അംഗീകരിക്കപ്പെടുന്ന വികസനത്തോടുള്ള ഇന്ത്യയുടെ മനുഷ്യകേന്ദ്രീകൃത സമീപനത്തിന്റെ പ്രതിഫലനമാണ് അമ്മയെപ്പോലുള്ള വ്യക്തിത്വങ്ങളെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികലാംഗരെ ശാക്തീകരിക്കാനും അവശതയനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള മാനുഷിക ത്യാഗമാണ് അമ്മ എന്നും ചെയ്തിട്ടുള്ളത്. നാരിശക്തി വന്ദന്‍ അധീനിയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ പാസാക്കിയത് ചൂണ്ടിക്കാട്ടി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ദൃഢനിശ്ചയത്തോടെ മുന്നേറുന്ന ഇന്ത്യയ്ക്ക് അമ്മയെപ്പോലെ പ്രചോദനാത്മകമായ വ്യക്തിത്വമുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ലോകത്തെ സമാധാനവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മയുടെ അനുയായികള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യുമെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.