കുടുംബശ്രീ ‘കുട്ട്യോളും’ ഇനി സ്‌കൂളിലേക്ക്, കളിചിരിയുമായി പ്രവേശനോത്സവം, വീഡിയോ കാണാം
കളിചിരികളും പാഠപുസ്തകങ്ങളുമായി കുടുംബശ്രീകുട്ടികള്‍ സ്‌കൂളിലേക്ക് തിരികെയെത്തി. എവിടെയോ നഷ്ടപ്പെട്ട പാതിവഴിയില്‍ പലകാരണങ്ങളാല്‍നിര്‍ത്തിയ പഠിപ്പിന്റെ നഷ്ടപ്പെട്ടുപോയെന്ന ഇഴകള്‍ കൂട്ടിചേര്‍ക്കാനാണ് പലരും സ്‌കൂള്‍മുറ്റത്തേക്ക് കാലെടുത്തുവെച്ചത്. കണ്ണൂര്‍ ജില്ലയിലെ 21000 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 3.2 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് ‘തിരികെ സ്‌കൂളിലേക്ക്’ ക്യാംപയിനില്‍ പങ്കാളികളാവുന്നത്.
വലിയ സന്തോഷത്തോടെയാണ് തങ്ങള്‍ ഈപരിപാടികളില്‍ പങ്കാളികളാവുന്നതെന്നും രണ്ടാം സ്‌കൂള്‍ കാലം ആസ്വദിക്കുകയാണെന്നും കുടുംബശ്രീ അംഗങ്ങള്‍ പറഞ്ഞു. തങ്ങളുടെ മക്കളും മരുമക്കളും പഠിച്ചു മുന്നേറിയപ്പോള്‍ കുടുംബത്തിനുവേണ്ടി എരിഞ്ഞമര്‍ന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. അതുകൊണ്ടു തന്നെ ഈയൊരുതിരിച്ചുവരവ് അവരെ വൈകാരികമായി സ്വാധീനിക്കുന്നുണ്ട്. സ്‌കൂള്‍ പ്രവേശനോത്സവം പോലെ കുടുംബശ്രീ പ്രവേശനോത്സവം നടത്തിയാണ് രണ്ടാമതും സ്‌കൂളിലെത്തിയ കുടുംബശ്രീ ‘കുട്ടികളെ’ നാട് സ്വീകരിച്ചത്.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനും പുതിയ സാധ്യതകള്‍ക്കനുസരിച്ച് നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ സജ്ജമാക്കുന്നതിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ ‘തിരികെ സ്‌കൂളിലേക്ക്’ പദ്ധതിയുമായി മുന്നോട്ട് വന്നത് സ്ത്രീശക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് ഇത് പുതിയ അനുഭവത്തിനൊപ്പം അവരുടെ മുന്നോട്ടുഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നൽകും