Kerala

വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് സമൂഹത്തിന്റെ കടമ: ഡോ. ആർ ബിന്ദു

വയോജന ദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്തു

             വയോജനങ്ങൾ സമൂഹത്തിന് നൽകിയ സംഭാവനകളെ അനുസ്മരിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനാചരണ സംസ്ഥാന തല ഉദ്ഘാടനവും വയോസേവന അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

             തങ്ങളുടെ അധ്വാനശേഷിയും സർഗാത്മകതയുമുപയോഗിച്ച് വയോജനങ്ങൾ സമൂഹത്തിനും കുടുംബത്തിനും  നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്‌കാരം സമൂഹത്തിൽ വർധിച്ചു വരുന്നു. അധ്വാന ശേഷി തീരുമ്പോൾ നിരുപാധികം ഉപേക്ഷിക്കുന്ന  പ്രവണത ഇല്ലാതാകണം. 2030 ഓടെ കേരളത്തിന്റെ ജനസംഖ്യയിൽ 25% വയോജനങ്ങളായിരിക്കും. ഇവർക്കുള്ള സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഗവൺമെന്റ് പ്രതിഞ്ജാബദ്ധമാണ്. 150 ൽ പരം ഹോമുകൾക്ക് നിലവിൽ സർക്കാർ  ഗ്രാന്റ് നൽകുന്നു. വയോജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കുന്ന പദ്ധതിയെ റിസർവ് ബാങ്ക്  അഭിനന്ദിച്ചു. 49.84 ലക്ഷം ആളുകൾക്ക്  പെൻഷൻ അനുവദിക്കാൻ സംസ്ഥാന സർക്കാരിനായി.

             2021 വയോസുരക്ഷാ പദ്ധതിക്ക് ദേശീയ അവാർഡ് ലഭിച്ചു. മരുന്ന്, ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം എന്നിവ വാതിൽപ്പടിക്കൽ എത്തിച്ച വയോമിത്രം പദ്ധതി ജനകീയമായി തുടരുന്നു. കാര്യണ്യ വയോരക്ഷാ പദ്ധതിയിലൂടെ ആപത്തിൽപ്പെടുന്നവർക്ക് കരുതൽ നൽകുന്നു. സർക്കാർ ഹോമുകളിലുള്ള വയോജനങ്ങൾക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കുന്ന വയോ അമൃതം, ഇൻസുലിൻ സൗജന്യമായി നൽകുന്ന വയോ മധുരം, ഹോമുകളെ മികച്ച രീതിയിൽ പുനർ നിർമിക്കുന്ന സെക്കൻഡ് ഇന്നിങ്‌സ് എന്നീ പദ്ധതികൾ സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരികയാണ്. ഓർമ പ്രശ്‌നം നേരിടുന്നവർക്ക് മെമ്മറി ക്ലിനിക്ക്, ശാസ്ത്രീയ ചികിൽസ എന്നിവ ലഭ്യമാക്കുന്ന പദ്ധതിയാണ് ഓർമത്തോണി. വയോജന കമ്മീഷൻ അടുത്ത നിയമസഭാ സമ്മേളനത്തിൽ നിലവിൽ വരും. വയോജനങ്ങളെ ബാധിക്കുന്ന പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇത് അത്യാവശ്യമാണ്. മികവാർന്ന മെയിന്റനൻസ് ട്രിബ്യൂണൽ 27 റവന്യൂ ഡിവിഷനുകളിലുമുണ്ട്.

             സമയബന്ധിതമായി പരാതികൾ തീർപ്പാക്കാൻ ട്രിബ്യൂണലുകൾ ഇടപെടുന്നുണ്ട്. പൂർണ അർത്ഥത്തിൽ വയോജന സൗഹൃദമായ സംസ്ഥാനമായി കേരളം മാറും. വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നേടിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, എൻ ജി ഒ വ്യക്തികൾ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. നവതി ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ  മധുവിനും കാർഷിക മേഖലയിലും വിത്ത് സംരക്ഷണത്തിലും മാതൃകയായ ചെറുവയൽ രാമനും ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്‌കാരം നൽകുന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

             വയോജന സേവനത്തിനുള്ള അവാർഡ് കോഴിക്കോട് കോർപ്പറേഷൻ, നിലമ്പൂർ നഗരസഭ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ഒല്ലൂർക്കര ബ്ലോക്ക് പഞ്ചായത്ത്, ഏലിക്കുളം ഗ്രാമപ്പഞ്ചായത്ത്, അന്നമനട ഗ്രാമപ്പഞ്ചായത്ത്, എൻ ജി ഒ വിഭാഗത്തിൽ വൊസാർഡ്, കലാ മേഖലയിൽ ശിൽപ്പി വൽസൻ കൊല്ലേരി, കായിക മേഖലയിൽ ജി രവീന്ദ്രൻ, പി സി ഏലിയാമ്മ, ട്രിബ്യൂണൽ വിഭാഗത്തിൽ ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസർ വിഷ്ണു രാജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. കലാ മേഖലയിലെ പുരസ്‌കാര ജേതാവ് ഗായിക മച്ചാട് വാസന്തിക്ക് വേണ്ടി മകൾ പുരസ്‌കാരം ഏറ്റുവാങ്ങി. ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്കും മന്ത്രി ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

             കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതമാശംസിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ചെറുവയൽ രാമൻ, വൽസൻ കൊല്ലേരി, സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഷിബു, ഡയറക്ടർ ചേതൻകുമാർ മീണ, സംസ്ഥാന വയോജന കൗൺസിൽ അമരവിള രാമകൃഷ്ണൻ, വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ സംബന്ധിച്ചു. വയോജന ദിനമായ ഒക്ടോബർ 1 മുതിർന്ന പൗരന്മാർക്ക് ഉറപ്പു നൽകിയ മനുഷ്യാവകാശം സംരക്ഷിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ആഗോള തലത്തിൽ ആചരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close